ആകാശ് തില്ലങ്കേരി വിവാദം; ക്രമിനിലുകൾക്കായി സർക്കാർ ചെലവാക്കിയത് 2.11 കോടി രൂപയെന്ന് വി.ഡി സതീശൻ

ആകാശ് തില്ലങ്കേരി വിവാദത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്രിമിനലുകളെ സിപിഐഎം ഉപയോഗിച്ചെന്ന് വി.ഡി സതീശൻ പറഞ്ഞു. ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്തഫലം പാർട്ടി നേരിടുകയാണെന്നും ക്രമിനിലുകൾക്കായി സർക്കാർ ചെലവാക്കിയത് 2.11 കോടി രൂപയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ക്രിമിനലുകൾക്ക് മുന്നിൽ സിപിഐഎം വിറയ്ക്കുന്നുവെന്നും ഇത് പാർട്ടിയുടെ ജീർണതയാണെന്നും വി.ഡി സതീശൻ തുറന്നടിച്ചു. 

അതേസമയം, ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ വെട്ടിലായതോടെ വിവാദത്തിന് തടയിടാൻ ഒരുങ്ങുകയാണ് സിപിഐഎം. സൈബർ യുദ്ധം അവസാനിപ്പിക്കാൻ പ്രാദേശിക നേതാക്കൾക്ക് ജില്ലാ നേതൃത്വം നിർദ്ദേശം നൽകി. ക്രിമിനൽ സംഘത്തിന് വഴങ്ങിയെന്ന വിമർശനം ശക്തമായതോടെ തില്ലങ്കേരിയിൽ മറ്റന്നാൾ, സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കും.

ശുഹൈബ് വധം പാർട്ടി ആഹ്വാനപ്രകാരമെന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തലാണ് സിപിഐഎമ്മിനെ ആദ്യം വെട്ടിലാക്കിയത്. അധിക്ഷേപ പരാതിയിൽ തില്ലങ്കേരി സംഘത്തെ പൂട്ടുമന്ന പൊലീസിന്റെ അവകാശവാദം പൊളിയുന്നത് പിന്നീട് കണ്ടു. ആകാശിനെ തള്ളിപ്പറഞ്ഞെങ്കിലും തുറന്ന പോരിൽ നിന്ന് പിൻവാങ്ങാൻ പ്രാദേശിക നേതാക്കൾക്ക് നേതൃത്വത്തിന്റെ നിർദേശം. ആകാശിന് മുന്നിൽ വഴങ്ങുന്നുവെന്ന പ്രചരണം ശക്തമായതോടെ തില്ലങ്കേരിയിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാൻ തീരുമാനം. മറ്റന്നാൾ നടക്കുന്ന പരിപാടിയിൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp