ഇരട്ടക്കുട്ടികളുടെ അമ്മ, ഭർതൃവീട്ടിൽ അനഘ നേരിട്ടത് ക്രൂര പീഡനം; വീട്ടുകാരുമായി സംസാരിക്കാൻ അനുവദിച്ചില്ല; ഭർത്താവും കുടുംബാംഗങ്ങളും ഒളിവിൽ

കോഴിക്കോട്: പറമ്പിൽ ബസാർ സ്വദേശിനി അനഘയുടെ മരണത്തിൽ കേസെടുത്തതിന് പിന്നാലെ ഭർത്താവും കുടുംബാംഗങ്ങളും ഒളിവിൽ. ഭർത്താവ് ശ്രീജേഷിന്‍റെയും വീട്ടുകാരുടെയും കൊടിയ പീഡനത്തെ തുടർന്നാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ചേവായൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതോടെയാണ് ഭർത്താവും കുടുംബാംഗങ്ങളും ഒളിവിൽ പോയത്. അതേസമയം വീട്ടിൽ യുവതി നേരിട്ടത് സമാനതകളില്ലാത്ത പീഡനമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കേസിന്‍റെ വിശദാംശങ്ങളറിയാം.

​കണ്ടെത്തിയത് ട്രെയിൻ തട്ടി മരിച്ച നിലയിൽ

ഒക്ടോബര്‍ 27നാണ് വെങ്ങാലിയിലെ റെയില്‍വേ ട്രാക്കിൽ അനഘയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് വ്യക്തമായതോടെ തന്നെ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഭർത്താവും ഭർതൃമാതാവും സഹോദരിയും ചേർന്ന് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നെന്നായിരുന്നു ആരോപണം. വീട്ടുകാരോട് സംസാരിക്കാൻ പോലും മകളെ അനുവദിച്ചിരുന്നെന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്.

​സ്വന്തം വീട്ടിലേക്ക് വരുന്നതിന് വിലക്ക്

വിവാഹം കഴിഞ്ഞ് രണ്ട് വർഷം ആയെങ്കിലും സ്വന്തം വീട്ടിലേക്ക് വരുന്നതിന് പോലും മകളെ ശ്രീജേഷ് വിലക്കിയിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. ഫോണിൽ സംസാരിക്കാൻ പോലും അനുവദിക്കാറില്ലായിരുന്നു. കുടുംബക്കാരുടെ ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്‌തെന്നും യുവതിയുടെ അമ്മ ആരോപിച്ചു. അനഘയുടെ രക്ഷിതാക്കള്‍ നിയമപരമായി വേര്‍പിരിഞ്ഞ് ജീവിക്കുന്നതിന്‍റെ പേരിലാണ് ശ്രീജേഷും അമ്മയും സഹോദരിയും ചേർന്ന് അനഘയെ മാനസികമായും ശാരീരകമായും പീഡിപ്പിച്ചിരുന്നതെന്നാണ് ഇവർ പറയുന്നത്.

​സഹോദരനെ ഇറക്കിവിട്ടു

അനഘയുടെ ബന്ധുക്കൾ ആരെങ്കിലും വീട്ടിലേക്കെത്തിയാൽ കാണാൻ അനുവദിച്ചിരുന്നില്ല. സ്വന്തം വീട്ടിലേക്ക് പോകാനും അനുവാദം ഉണ്ടായിരുന്നില്ല. അനഘയുടെ ജന്മദിനത്തിൽ കേക്കുമായി എത്തിയ സഹോദരനെ വീട്ടിൽ നിന്ന് ഇറക്കിവിട്ട് കേക്ക് വലിച്ചെറിഞ്ഞിരുന്നു. മകൾ ഗർഭിണിയാണെന്നറിഞ്ഞെത്തിയ അമ്മയെയും കാണാൻ അനുവദിച്ചില്ല. പ്രസവം പോലും അറിയിച്ചില്ല. ഇരട്ടക്കുട്ടികള്‍ പിറന്ന വിവരമറിഞ്ഞെത്തിയപ്പോഴും ശ്രീജേഷും അമ്മയും ചേർന്ന് യുവതിയുടെ ബന്ധുക്കളെ തടയുകയായിരുന്നെന്നും മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

​മർദ്ദന വിവരം വെളിപ്പെടുത്തി

അടുത്തിടെ വീട്ടിലെത്തിയപ്പോൾ താൻ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച് അനഘ തുറന്ന് പറഞ്ഞിരുന്നു. ശ്രീജേഷ് മർദ്ദിക്കുന്നതും ശ്രീജേഷിന്‍റെ അമ്മയുടെ പീഡനങ്ങളുമെല്ലാം വിവരിച്ചു. എന്നാൽ സഹേദരങ്ങൾ വിവാഹം കഴിക്കാത്തതിനാൽ താൻ വീട്ടിൽ വന്ന് നിൽക്കുന്നത് ശരിയല്ലെന്നും അവിടെ തന്നെ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചോളാം എന്നും പറഞ്ഞാണ് അനഘ മടങ്ങിയത്. എംൽടി കോഴ്സിന്‍റെ സർട്ടിഫിക്കറ്റ് എടുക്കാനായിരുന്നു യുവതി അന്ന് വീട്ടിലെത്തിയത്. എന്നാൽ ഇനി വീട്ടിലേക്ക് പോയാൽ താലി അഴിച്ചുവെച്ച് പോയാൽ മതിയെന്ന് പറഞ്ഞ് ശ്രീജേഷ് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും കുടുംബം ആരോപിക്കുന്നു.

​ഭർത്താവ് ഒളിവിൽ

ട്രെയിൻ തട്ടി യുവതി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് എലത്തൂർ പോലീസാണ് ആദ്യം കേസെടുത്തത്. പിന്നാലെ അനഘയുടെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കുടുംബം പരാതി നൽകിയതോടെ കേസ് ചേവായൂർ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. മെ‍ഡിക്കല്‍ കോളജ് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. യുവതിയുടെ കുടുംബത്തിന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. എന്നാൽ ഭർത്താവ് ശ്രീജേഷിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാൾ ഒളിവിലാണെന്നും അന്വേഷണം ഊർജ്ജിതമാക്കിയെന്നും പോലീസ് പറയുന്നു. അനഘയുടെ ഇരട്ടക്കുട്ടികൾ നിലവിൽ ഭർത്താവിന്‍റെ വീട്ടുകാർക്കൊപ്പമാണ്. കുട്ടികളെ തങ്ങൾക്കൊപ്പം വിടണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ അമ്മ കുടുംബ കോടതിയെ സമീപിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ: ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp