ഓട്ടോറിക്ഷ ഡ്രൈവർമാരെ കാത്തിരിക്കുന്നത് മുട്ടൻ പണി; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ വൻതുക പിഴയൊടുക്കേണ്ടി വരും

തിരൂർ: ഓട്ടോറിക്ഷ ഡ്രൈവർമാരെ കാത്തിരിക്കുന്നത് മുട്ടൻ പണി. ഓട്ടോ ഡ്രൈവർമാരുടെ ചെറിയൊരു അശ്രദ്ധയിൽ വൻ തുകയാണ് പിഴയൊടുക്കേണ്ടി വരിക. പാസഞ്ചർ ഓട്ടോയിൽ ചരക്കുകൾ കയറ്റിയാൽ കർശന നടപടി എടുക്കാനാണ് എംവിഡിയുടെ തീരുമാനം. കഴിഞ്ഞ ദിവസം തിരൂരിൽ എംവിഡി ഉദ്യോദസ്ഥർ നടത്തിയ പരിശോധനയിൽ പന്ത്രണ്ടോളം ഓട്ടോറിക്ഷകളാണ് പിടികൂടിയത്. ഇവർക്കെതിരെ നിയമലംഘനത്തിന് കേസെടുക്കുകയും പിഴ ചുമത്തുകയുമായിരുന്നു.

തിരൂർ കമ്പോളത്തിലെ ​ഗുഡ്സ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. കമ്പോളത്തിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് ഓട്ടോറിക്ഷകളിൽ പച്ചക്കറികളും മറ്റു പലചരക്ക് സാധനങ്ങളും അനധികൃതമായി കൊണ്ടുപോകുന്നു എന്നായിരുന്നു പരാതി. ഇതു കാരണം അവിടെയുള്ള ഗുഡ്സ് വാഹനങ്ങൾക്ക് ഓട്ടം ലഭിക്കുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം എൻഫോഴ്സ്മെന്റ് പൊന്നാനി തിരൂർ സ്‌ക്വാഡുകൾ സംയുക്തമായി പരിശോധന നടത്തുകയായിരുന്നു.

പാസഞ്ചർ ഓട്ടോയിൽ ചരക്ക്‌ സാധനങ്ങൾ കൊണ്ടുപോയ 12ഓളം ഓട്ടോറിക്ഷകൾക്കെതിരെ കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു . കൂടാതെ സ്വകാര്യ വാഹനത്തിൽ ചരക്ക് സാധനങ്ങൾ കൊണ്ടുപോയ മൂന്നു വാഹന ഉടമകൾക്കെതിരെയും ഫിറ്റ്നസ് ഇല്ലാത്തതും റോഡ് ടാക്സ് അടക്കാത്തതുമായ ആറു ചരക്കു വാഹന ഉടമകൾക്കെതിരെയും കേസെടുത്ത് പിഴ ഈടാക്കി.

തിരൂർ ബസ് സ്റ്റാൻഡിൽ നടത്തിയ വാഹന പരിശോധനയിൽ തിരൂർ ചെമ്മാട് റൂട്ടിൽ പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യബസിനെതിരെ കേസെടുത്തു. സർവീസ് നിറുത്തിവയ്പ്പിച്ചു. ഇത്തരത്തിൽ 30ഓളം വാഹനങ്ങൾക്കെതിരെ കേസെടുത്തു. 52,​500 രൂപ പിഴയടയ്ക്കാൻ നോട്ടീസ് നൽകി. മലപ്പുറം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ. നസീറിന്റെ നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ വൈ.ജയചന്ദ്രൻ, അയ്യപ്പദാസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ എം.സലീഷ് ,​ വി.രാജേഷ് ,​ പി.അജീഷ് എന്നിവർ പങ്കെടുത്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp