കൊവിഡ് കാലത്ത് ആയിരക്കണക്കിന് ആളുകൾക്ക് സാരഥിയായ റാന്നി സ്വദേശി സലാം കുമാറിന് സ്വന്തമായി വീടും സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് ആംബുലൻസും സമ്മാനിച്ച് പ്രമുഖ വ്യവസായി യൂസഫലി. പോളിയോ ബാധിതനായി അരയ്ക്ക് താഴെ തളർന്ന സലാം കുമാറിന് 25 ലക്ഷം മുടക്കിയാണ് യൂസഫലി വീടും ആംബുലൻസും സമാനമായി നൽകിയത്.കോവിഡ് കാലത്ത് നാടിന് ചെയ്ത സേവനങ്ങൾക്കുള്ള സമ്മാനമാണ് സലാമിന് ലഭിച്ച വീട്.
റാന്നി നാറാണംമുഴിയിലെ പൊളിഞ്ഞു വീഴാറായ വീട്ടിൽ നിന്നാണ് സലാം കുമാറിനും കുടുംബത്തിനും യൂസഫലിയുടെ സ്‌നേഹസമ്മാനമായി അടച്ചിറപ്പുള്ള പുതിയ വീട് ലഭിച്ചത്.കോവിഡ് കാലത്ത് സലാം കുമാർ ചെയ്ത സേവനങ്ങൾക്കാണ് യൂസഫലി സ്‌നേഹ സമ്മാനം നൽകിയത്.കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ പോലും ആരും തയ്യാറാകാതിരുന്നപ്പോഴാണ് അവശതകളെ മാറ്റിവെച്ചുകൊണ്ട് രോഗികളുമായി സലാം ആശുപത്രിയിൽ എത്തിയത്.
കൊവിഡ് കാലത്തെ സലാമിന്റെ സൽപ്രവർത്തികൾ യൂസഫലിയുടെ ശ്രദ്ധയിൽ എത്തിയതോടെയാണ് സലാമിനും കുടുംബത്തിനും സ്വന്തമായി വീടില്ല എന്ന്മനസ്സിലാകുന്നത്.
ശാരീരിക ബുദ്ധിമുട്ടുള്ള സലാമിന് ഉപയോഗിക്കാൻ സൗകര്യത്തിനുള്ള രീതിയിലാണ് വീട്ടിലെ സ്വിച്ച് ബോർഡുകൾ മുതൽ വാതിലിന്റെ പൂട്ടു വരെ നിർമ്മിച്ചിരിക്കുന്നത്.സലാമിന്റെ സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്ത് സാമൂഹിക സേവനത്തിനായി പുതിയ ഒരു ആംബുലൻസും ലുലു ഗ്രൂപ്പ് സലാമിന് സമ്മാനിച്ചു.