മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. വർഷങ്ങളോളം മിമിക്രിരംഗത്തെ സജീവ സാന്നിധ്യമായിരുന്നു സോമരാജ്. സിനിമ രംഗത്തും മികവ് തെളിയിച്ചിട്ടുണ്ട്.
ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. ഇന്നലെ കോട്ടയത്തേക്ക് മടങ്ങവേ അസുഖം മൂർച്ഛിച്ചു . കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് നാലുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.
മിമിക്രിയിലൂടെയായിരുന്നു കലാരംഗത്തേക്കുള്ള സോമരാജന്റെ കടന്നുവരവ് . തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ചു. കണ്ണകി, ഫാൻ്റം പൈലി , ബാബു ബോയ്സ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ .ടെലിവിഷൻ, സ്റ്റേജ് പരിപാടികളുടെ തിരക്കഥാകൃത്തുമായിരുന്ന സോമരാജ്, കരുമാടി രാജേന്ദ്രൻ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ മിമിക്രി താരങ്ങൾക്ക് ഒപ്പം എല്ലാം വേദി പങ്കിട്ടിട്ടുണ്ട് സോമരാജ്. ഫ്ലവേഴ്സ് ചാനലിന്റെ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു.
കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ സോമരാജ് നിലവിൽ പയ്യപ്പാടിയിലെ വീട്ടിലാണ് താമസിച്ചിരുന്നത്. സംസ്കാരം കഞ്ഞിക്കുഴിയിലെ പൊതുശ്മശാനത്തിൽ നാളെ നടക്കും.