ക്ലീൻ ആകാനൊരുങ്ങി കൊച്ചി; നിയമ ലംഘനം അറിയിച്ചാൽ ഇനി പാരിതോഷികം; ചുമത്തുന്ന പിഴയുടെ 25 ശതമാനം സ്വന്തമാക്കാം.

കൊച്ചി: കൊച്ചി നഗരസഭയിൽ പ്ലാസ്റ്റിക്ക് നിരോധനം കർശനമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായി നിയമ ലംഘനങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ പാരിതോഷികം നൽകാൻ ഒരുങ്ങി നഗരസഭ. നിയമ ലംഘനത്തിന് ചുമത്തുന്ന പിഴയുടെ 15 മുതൽ 25 ശതമാനം വരെ തുക സമ്മാനമായി നൽകാനാണ് നഗരസഭ ഒരുങ്ങുന്നത്. വിവരങ്ങൾ അറിയിക്കാനായി പ്രത്യേക വാട്സാപ് നമ്പറും തയ്യാറാക്കുന്നുണ്ട്.

നഗരസഭയുടെ കീഴിൽ മീഡിയ സെന്‍റർ ഉണ്ടാക്കി അത് വഴി ബോധവൽക്കണം സംഘടിപ്പിക്കാനാണ് നഗരസഭ തയ്യാറെടുക്കുന്നത്. നിരോധിത ഉൽപ്പന്നങ്ങളുടെ പേരു വിവരവരങ്ങളും അത് ഉപയോഗിച്ചാലുള്ള പിഴയും ബദൽ മാർഗ്ഗവുമെല്ലാം വിശദമാക്കുന്ന മൈക്ക് അനൗൺസ്മെന്‍റ് അടക്കമുള്ള പ്രചാരണ പരിപാടികളും ഇതിന്‍റെ ഭാഗമായി ഒരുങ്ങുന്നുണ്ട്.

നിരോധിത ഉൽപ്പനങ്ങൾക്ക് ബദലായിയുണ്ടാക്കുന്ന ഉൽപ്പങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്താൻ നിരവധി മേളകൾ സംഘടിപ്പിക്കാനും തീരുമാനമുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മറ്റുമായി പ്ലാസ്റ്റിക്ക് കണ്ടെടുത്താൽ ആദ്യം 10,000 രൂപയും രണ്ടാം തവണ 20000 രൂപയും നിയമ ലംഘനം തുടർന്നാൽ സ്ഥാപനത്തിന്‍റെ ലൈസൻസ് വരെ റദ്ദാക്കാനാണ് ഒരുങ്ങുന്നത്. പ്ലാസ്റ്റിക്ക് നിരോധനം കർശനമാക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യ വിഭാഗം ജീവനക്കാർക്കായി പ്രത്യേക ക്ലാസ്സുകളും മറ്റും സംഘടിപ്പിക്കും.

അതേ സമയം കൊച്ചി നേരിടുന്ന വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി എസ്കവേറ്റർ വാങ്ങാനും നഗരസഭ ആലോചിക്കുന്നുണ്ട്. കനാലുകളുടെ അകത്ത് നിന്ന് ചെളി, പായൽ എന്നിവ നീക്കുന്നതിനും പാലത്തിന്‍റെ അടിയിൽ പോയി ചെളി നിക്കുന്നതിനും വാഹനം ഉപയോഗിക്കും. രണ്ടു മീറ്റർ ആഴത്തിലുള്ള ചെളിയിലും വാഹനത്തിന് ഇറങ്ങി പ്രവർത്തിക്കാൻ കഴിയും. 6.6 കോടിയാണ് പ്രതീക്ഷിക്കുന്ന തുക. ചെന്നൈയിൽ ഇത് വളരെ ഫലപ്രദമായി ഉപയോഗിക്കുന്നതായി ബോധ്യപ്പെട്ടതോടെയാണ് കൊച്ചി നഗരസഭയും അത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp