തക്കാളി വരുന്നത് ദൂരെനിന്ന്: വില 50-ന് മുകളിലേക്ക്

കോഴിക്കോട്: ജില്ലയിലേക്ക് തക്കാളിയെത്തുന്ന ദൂരം കൂടിയതോടെ വിലയും കൂടി. കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടില്‍ തക്കാളിയുടെ ലഭ്യത കുറഞ്ഞതോടെ കോലാറില്‍നിന്നും ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയില്‍നിന്നുമാണ് പ്രധാനമായും ജില്ലയിലേക്ക് തക്കാളിയെത്തുന്നത്. ഇതോടെയാണ് വിലയും കൂടിത്തുടങ്ങിയത്. കുറച്ചുദിവസങ്ങളായി ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും ഒക്ടോബര്‍ തുടക്കംമുതല്‍ വില 50-ന് മുകളിലാണ്.

വ്യാഴാഴ്ച കിലോഗ്രാമിന് 51 രൂപയ്ക്കായിരുന്നു ചില്ലറവില്‍പ്പന. മൊത്തവിപണിയില്‍ 44.8 രൂപയും. വില ഏറ്റവുമുയര്‍ന്നത് ഒക്ടോബര്‍ നാലിനാണ്. 60 രൂപയിലെത്തി അന്ന് മൊത്തവില്‍പ്പന വില.

ജൂണില്‍ തക്കാളിയുടെ മൊത്തവില്‍പ്പന വില 64-ലെത്തിയിരുന്നെങ്കിലും പിന്നീട് കുറഞ്ഞ് ഓഗസ്റ്റ് 22 ആയപ്പോഴേക്കും 14.8 രൂപയില്‍വരെ എത്തിയിരുന്നു. പിന്നീട് വിലകൂടിയെങ്കിലും ഓണക്കാലത്ത് 22-23 രൂപയ്ക്കാണ് വിറ്റത്. എന്നാല്‍, ഓണം കഴിഞ്ഞതോടെയാണ് വില പെട്ടെന്ന് ഉയര്‍ന്നത്.

സെപ്റ്റംബര്‍ പകുതിയോടെയാണ് ഗുണ്ടല്‍പ്പേട്ടില്‍നിന്നുള്ള തക്കാളിവരവ് കുറഞ്ഞത്. തമിഴ്നാട്ടില്‍നിന്ന് തക്കാളി വരുന്നതും ഇപ്പോള്‍ കുറവാണ്. കര്‍ണാടകയില്‍നിന്നാണ് തമിഴ്നാട്ടിലേക്കും ഇപ്പോള്‍ തക്കാളി കാര്യമായെത്തുന്നത്.

ഗുണ്ടല്‍പ്പേട്ടില്‍നിന്ന് കോഴിക്കോട്ടേക്ക് ഏകദേശം 153 കിലോമീറ്ററാണ് ദൂരം. കോലാറില്‍നിന്നാവുമ്പോള്‍ ഏകദേശം 415 കിലോമീറ്ററോളം സഞ്ചരിച്ചുവേണം കോഴിക്കോട്ടെത്താന്‍. ഇത് ഗതാഗതച്ചെലവ് വളരെയധികം കൂട്ടിയതായി വ്യാപാരികള്‍ പറയുന്നു. ഇതാണ് വില ഉയരാനുള്ള പ്രധാനകാരണം. ഇതിനിടെ നവരാത്രിയുടെ ഭാഗമായി പച്ചക്കറി ഉപയോഗം കൂടിയതും വിലവര്‍ധിക്കാന്‍ കാരണമായി. ഗുണ്ടല്‍പ്പേട്ടില്‍ തക്കാളി ഏകദേശം വിളവെടുപ്പിന് പാകമായിക്കഴിഞ്ഞു. ഇവിടെ വിളവെടുപ്പ് തുടങ്ങിയാല്‍ ഈ മാസം പകുതികഴിയുമ്പോഴേക്കും വില താഴ്ന്നുതുടങ്ങുമെന്ന് വ്യാപാരികള്‍ പറഞ്ഞു. കനത്തമഴയും കീടബാധയും തക്കാളിക്കൃഷിയെ കാര്യമായി ബാധിച്ചതാണ് ഗുണ്ടല്‍പ്പേട്ടില്‍ ഉത്പാദനം കുറയാന്‍ കാരണം.

ബീന്‍സ് വിലയും കുതിച്ചുയര്‍ന്നിട്ടുണ്ട്. ഓഗസ്റ്റ് 21-ന് ബീന്‍സിന് മൊത്തവിപണിയില്‍ കിലോഗ്രാമിന് 30 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 80 രൂപയായാണ് വര്‍ധിച്ചത്. ജൂണില്‍ ബീന്‍സ് വില 120 രൂപവരെയെത്തിയിരുന്നു. സെപ്റ്റംബര്‍ ആദ്യം കിലോഗ്രാമിന് 15 രൂപയുണ്ടായിരുന്ന മുരിങ്ങക്കായുടെ വില സെപ്റ്റംബര്‍ 26-ഓടെ 85 രൂപവരെയെത്തിയിരുന്നു. വ്യാഴാഴ്ച 62 രൂപയാണ് കിലോഗ്രാമിന് മുരിങ്ങക്കായുടെ വില. എന്നാല്‍, ഓഗസ്റ്റ് പകുതിയില്‍ കിലോഗ്രാമിന് 77 രൂപയുണ്ടായിരുന്ന കാരറ്റ് വില കുറഞ്ഞ് വ്യാഴാഴ്ച 34 രൂപയിലെത്തി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp