തിങ്കളെ ഉറ്റുനോക്കി രാജ്യം; ഐഎസ്ആര്‍ഒ സജ്ജം; എല്ലാ കണ്ണുകളിലും പ്രതീക്ഷ; ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണം ഇന്ന്

രാജ്യത്തിന്റെ എല്ലാ പ്രതീക്ഷയും വഹിച്ചുകൊണ്ട് ചാന്ദ്രയാന്‍ മൂന്ന് തിങ്കളെത്തൊടാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. കൗണ്‍ട് ഡൗണ്‍ തുടങ്ങി പതിനാറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ പ്രതീക്ഷയും നെഞ്ചിടിപ്പും ഉയരുകയാണ്. ഐഎസ്ആര്‍ഒ പൂര്‍ണ ആത്മവിശ്വാസത്തിലാണ്. ഇതുവരെ എല്ലാ സാഹചര്യങ്ങളും വിക്ഷേപണത്തിന് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. വിക്ഷേപണം വാഹനമായ എല്‍വിഎം 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ സജ്ജമായിക്കഴിഞ്ഞിട്ടുണ്ട്.

ഭൂമിയെ അഞ്ച് പ്രാവശ്യം വലം വെച്ച് ഭ്രമണപഥത്തില്‍ വെച്ച് ഭ്രമണപഥത്തില്‍ നിന്നാകും ചന്ദ്രയാന്‍ ദൗത്യത്തിലേക്ക് നീങ്ങുക. 2019 ല്‍ ചന്ദ്രയാന്‍ – 2 ദൗത്യം സോഫ്റ്റ് ലാന്‍ഡിംഗ് സമയത്ത് വെല്ലുവിളികള്‍ നേരിട്ടതിന് ശേഷമുള്ള ഐ എസ് ആര്‍ ഒയുടെ രണ്ടാമത്തെ ശ്രമമാണിത്. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഒരിക്കല്‍ കൂടെ പരിശോധിച്ചതിന് ശേഷമാണ് കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. 2019ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയെങ്കിലും റോവറില്‍ നിന്ന് ലാന്‍ഡര്‍ വിട്ടുമാറുന്ന സമയത്ത് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു.

ചാന്ദ്ര രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണിത്. 3,84,000 കിലോമീറ്റര്‍ അകലെ, ചന്ദ്രനിലെ രഹസ്യങ്ങള്‍ തേടി വീണ്ടുമൊരു യാത്ര തുടങ്ങുകയാണ്. 24 മണിക്കൂര്‍ നീണ്ടുനിന്ന ലോഞ്ചിങ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ചന്ദ്രനിലേക്കുള്ള ബഹിരാകാശ പര്യവേക്ഷണങ്ങളില്‍ ഏറ്റവും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നത് ചന്ദ്രയാന്‍ മൂന്നില്‍ ആണ്.

സതീഷ്ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് നാളെ ഉച്ചയ്ക്ക് 2.35 നാണ് വിക്ഷേപണം. പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി, വിക്ഷേപണത്തിന് തയ്യാറെടുത്തു കഴിഞ്ഞു ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ. ഇന്നുച്ചയ്ക്ക് രണ്ടു 2.35ന് കൗണ്ട് ഡൗണ്‍ തുടങ്ങും. ഇന്ത്യന്‍ ബഹിരാകാശ പര്യവേക്ഷണത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീയിലാണ് ചന്ദ്രയാന്‍ പേടകം ഉള്ളത്.

16 മിനിറ്റും 15 സെക്കന്‍ഡും കൊണ്ട് ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തുമ്പോള്‍ പേടകം സ്വതന്ത്രമായി ഭൂമിയെ വലയം ചെയ്യാന്‍ തുടങ്ങും. അഞ്ചുതവണ ഭൂമിയെ ഭ്രമണം ചെയ്തതിനു ശേഷം, വീണ്ടും ചന്ദ്രന്റെ കാന്തിക വലയത്തിലേക്ക് യാത്ര. ചന്ദ്രനില്‍ ഭ്രമണപഥം ഉറപ്പിച്ച ശേഷം നിര്‍ണായകമായ സോഫ്റ്റ് ലാന്റിങ്. അതിന് ഓഗസ്റ്റ് 23 വരെ നമ്മള്‍ ക്ഷമയോടെ കാത്തിരിക്കണം.

ചന്ദ്രയാന്റെ മൂന്നാം ദൗത്യത്തിന് മുമ്പ് ചന്ദ്രയാന്‍ 3 ന്റെ ചെറു പതിപ്പുമായി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ സംഘം തിരുപ്പതി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു. രാജ്യം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണത്തിന് മുന്നോടിയായി ആയിരുന്ന ദര്‍ശനം. ശാസ്ത്രജ്ഞരുടെ സംഘം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.

വിക്ഷേപണം കഴിഞ്ഞ് 40 ദിവസത്തിന് ശേഷമാണ് ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുക. ദൗത്യം വിജയകരമായാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാവും ഇന്ത്യ. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന്‍ എന്നിവര്‍ മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp