തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയ്ക്കും അവധി ബാധകമാണ്.

ജില്ലയില്‍ ക്വാറി, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. ബീച്ചുകളില്‍ വിനോദ സഞ്ചാരത്തിനും നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലയില്‍ അതിശക്തമായ മഴയെ തുടര്‍ന്നുണ്ടായ അടിയന്തരസാഹചര്യം വിലയിരുത്തുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ അവലോകനയോഗം ചേര്‍ന്നു. ജില്ലയില്‍ ഇന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തൈക്കാട് പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന അടിയന്തര അവലോകന യോഗത്തില്‍ മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. റവന്യൂ മന്ത്രി കെ രാജന്‍, പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ഭക്ഷ്യ-പൊതു വിതരണവകുപ്പ് മന്ത്രി ജി ആര്‍ അനില്‍, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു, ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ്, ആര്‍ഡിഒ അശ്വതി ശ്രീനിവാസ് എന്നിവരടങ്ങിയ സംഘം ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. അടിയന്തരസാഹചര്യം കണക്കിലെടുത്ത് റവന്യൂ വകുപ്പില്‍, അവധിയില്‍ പ്രവേശിച്ച ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. വെള്ളക്കെട്ടിനെ തുടര്‍ന്ന് വീടുകളിലകപ്പെട്ടവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അടിയന്തര സാഹചര്യം നേരിടാന്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും സജ്ജമാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കടലിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി കൂടിവരുന്നുണ്ടെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. അപകടകരമായ രീതിയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് അടിയന്തര ഇടപെടല്‍ നടത്തണമെന്ന് മന്ത്രി ആന്റണി രാജുവും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp