കാസർകോട്: എൻമകജെ പഞ്ചായത്തിലെ മഞ്ഞാറയിൽ യുവതിയെ ഷെഡ്ഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിനി നീതു (28) ആണ് മരിച്ചത്. ഒപ്പം താമസിച്ച വയനാട് പുൽപ്പള്ളി സ്വദേശിയായ ആന്റോ (32) ഒളിവിൽ പോയി. ഇയാളെ പോലീസ് തിരയുകയാണ്.
42 ദിവസം മുമ്പ് ബദിയഡുക്ക ഏൽക്കാന സ്വദേശി ഷാജിയുടെ റബർ തോട്ടത്തിൽ ടാപ്പിങ് ജോലിക്ക് എത്തിയതായിരുന്നു നീതുവും ആന്റോയും. മൂന്നേക്കർ ഭൂമിയിലെ ഷെഡിലാണ് ഇവർ താമസിച്ചിരുന്നത്. മൂന്നുദിവസം മുമ്പ് യുവതിയെ കാണാതായിരുന്നു. ഇത് സംബന്ധിച്ച് പരിസരവാസികൾ ആന്റോയോട് കാര്യം അന്വേഷിച്ചിരുന്നു. എന്നാൽ നാട്ടിൽ പോയി എന്നാണ് ഇയാൾ നാട്ടുകാരെ അറിയിച്ചത്.
ഞായറാഴ്ച ആന്റോയേയും കാണാതായി. ഇതേ തുടർന്ന് പരിസരവാസികൾ സ്ഥല ഉടമ ഷാജിയെ അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബുധനാഴ്ച രാവിലെ വാടകക്ക് താമസിക്കാൻ നൽകിയ ഷെഡ്ഡിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വീടിന്റെ മേൽക്കൂര മാറ്റി അകത്തു നോക്കിയപ്പോഴാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.
വിവരമറിഞ്ഞ് ബദിയടുക്ക എസ്ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തി. ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. റബർ തോട്ടം ഉടമയായ ഷാജിയുടെ മൊഴിയിലൂടെയാണ് മരിച്ച യുവതിയുടെ പേരുവിവരങ്ങളും മറ്റും പോലീസിന് ലഭിച്ചത്. നാലുവർഷമായി യുവതി ആന്റോയുടെ കൂടെയാണ് താമസം. ഇയാൾക്കെതിരെ കൊല്ലം ജില്ലയിൽ കവർച്ചാ കേസും നിലവിലുണ്ട്.