ദുരിതപൂർണമായി ​ഗസ്സയിലെ അൽഷിഫ ആശുപത്രി; മോർച്ചറികളും പ്രവർത്തനം നിലച്ചു

യുദ്ധം കനക്കുന്ന ഗസ്സയിൽ ജനജീവിതം അതിദുസ്സഹം. ഇതുവരെ നാനൂറിലധികം പേർ ഗസ്സ വിട്ടുപോയി. ബ്രിട്ടീഷ്, അമേരിക്കൻ പൗരന്മാരാണ് ഇതിൽ കൂടുതലും. ഗസ്സയിൽ ഇന്റർനെറ്റും ടെലിഫോൺ സംവിധാനങ്ങളും വീണ്ടും വിഛേദിക്കപ്പെട്ടതായി പലസ്തീൻ പ്രതികരിച്ചു. അതിനിടെ അതീവ ഗുരുതര സാഹചര്യത്തിലൂടെ കടന്നുപോകുകയാണ് ഗസ്സയിലെ അൽഷിഫ ആശുപത്രി.

അൽഷിഫയുടെ നിലവിലെ അവസ്ഥയെ അങ്ങേയറ്റം ഇരുണ്ടത് എന്നാണ് ​ഗസ്സയിലെ പലസ്തീൻ ആരോഗ്യ അതോറിറ്റിയുടെ വക്താവ് അഷ്‌റഫ് അൽ-ഖുദ്ര പ്രതികരിച്ചത്. ജനറേറ്ററിൽ കഷ്ടിച്ച് പ്രവർത്തിക്കുന്നുണ്ട് ആശുപത്രിയെങ്കിലും ജീവൻ രക്ഷാസംവിധാനങ്ങൾ ഏറെക്കുറെ നിലച്ചു. ഇന്ധനം തീർന്നതിനാൽ ആശുപത്രിയിലെ വെന്റിലേഷനും എസി സംവിധാനവും പ്രവർത്തനം നിലച്ചു. ​ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയാണിത്.

രോഗികൾക്കുള്ള ഓക്‌സിജൻ ഉൽപ്പാദന സംവിധാനവും പ്രവർത്തനം നിർത്തി. മോർച്ചറിയിലെ ഫ്രീസറുകൾ പോലും പ്രവർത്തിക്കുന്നില്ല. പലസ്തീൻ സംഘടനകൾ നൽകുന്ന ഇന്ധനം ഏതാനും മണിക്കൂറുകൾ മാത്രമേ നിലനിൽക്കൂ. അടുത്ത ദിവസങ്ങളിൽ ഇന്ധനം ഇല്ലെങ്കിൽ വലിയ ദുരന്തം സംഭവിക്കും. ഇസ്രായേൽ സൈന്യം ഒഴിപ്പിക്കണമെന്ന് പറഞ്ഞ ആശുപത്രിയാണ് അൽഷിഫ. ആശുപത്രിക്ക് താഴെ ഹമാസിന്റെ തുരങ്കമുണ്ടെന്നായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ ആരോപണം.

വടക്കൻ ഗസ്സയിലെ മറ്റ് രണ്ട് പ്രധാന ആശുപത്രികളും ഇന്ധനം തീർന്നതോടെ അടച്ചുപൂട്ടിയെന്നാണ് റിപ്പോർട്ടുകൾ. രോ​ഗികൾക്ക് പുറമേ കുടിയൊഴിപ്പിക്കപ്പെട്ട 50000ത്തിലധികം പലസ്തീനികൾ അൽ ഷിഫയിൽ അഭയം പ്രാപിച്ചിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp