ദേവികുളം സബ്കളക്ടറെ ‘തെമ്മാടി’യെന്ന് വിശേഷിപ്പിച്ചു എം.എം മണി.

ദേവികുളം സബ്കളക്ടര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി എംഎം മണി എംഎല്‍എ. സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ തെമ്മാടി ആണെന്നാണ് വിവാദ പരാമര്‍ശം. ഭൂപതിവ് ചട്ടവുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കാനാവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റ നിര്‍ദേശം അവഗണിച്ചുവെന്ന് ആരോപിച്ചായിരുന്നു അധിക്ഷേപം.( MM Mani insulted Devikulam sub collector)

എം.എം മണിയുടെ വാക്കുകള്‍;
‘മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടും മുഖ്യമന്ത്രിയെ പറ്റി മൈതാന പ്രസംഗം നടത്തിയാല്‍ മതിയെന്ന് പറഞ്ഞ തെമ്മാടിയാണ് ഇവിടുത്തെ സബ് കളക്ടര്‍.അത് ഞങ്ങള്‍ക്ക് പൊറുക്കാന്‍ പറ്റുന്ന കാര്യമല്ല. അയാള്‍ യുപിക്കാരനോ മധ്യപ്രദേശുകാരനോ ആണെന്നാണ് പറഞ്ഞത്. ഇത് കേരളമാണെന്ന് ഐഎഎസല്ല ഏത് കുന്തമായാലും മനസിലാക്കിയില്ലെങ്കില്‍ അത് മനസിലാക്കി കൊടുക്കാനുള്ള നടപടികള്‍ ഞങ്ങളെടുക്കും’.

മൂന്നാറിലെ സിപിഐഎം ശക്തികേന്ദ്രമായ ഇക്കാനഗറിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള റവന്യുവകുപ്പിന്റെ നീക്കം, വെള്ളത്തൂവലില്‍ എംഎം മണിയുടെ സഹോദരന്റേതായ ടൂറിസവുമായി ബന്ധപ്പെട്ട കയ്യേറ്റം കണ്ടെത്തിയത്, ഭൂപതിവ് ചട്ടം ലംഘിച്ചവരുടെ പട്ടയം റദ്ദാക്കാനുള്ള നടപടി തുടങ്ങിയവയാണ് എംഎം മണിയുടെ ആക്ഷേപത്തിന് കാരണങ്ങള്‍.

മുഖ്യമന്ത്രി ഇടുക്കിയിലെത്തിയപ്പോള്‍ റവന്യുവകുപ്പ് കയ്യേറ്റം സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെന്നാണ് സിപിഐഎം പ്രവര്‍ത്തകരുടെ വാദം. ഇത് സബ് കളക്ടര്‍ അംഗീകരിക്കാതിരുന്നതോടയൊണ് സിപിഐഎം കളക്ടര്‍ക്കെതിരെ തിരിഞ്ഞത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp