പന്തീരാങ്കാവ് പീഡനക്കേസ്; പരാതിക്കാരിയായ യുവതി ഡല്‍ഹിയിലോ?

കോഴിക്കോട്: പന്തീരാങ്കാവ് പീഡനക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി ഡല്‍ഹിയിലെന്ന് സൂചന ലഭിച്ചതായി പൊലീസ്. പെണ്‍കുട്ടി അവസാന വീഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തത് ഡല്‍ഹിയില്‍ നിന്നെന്ന് കണ്ടെത്തല്‍. സൈബര്‍ സെല്ലിന്റെ അന്വേഷണത്തിലാണ് വീഡിയോ ഇട്ടത് ഡല്‍ഹിയില്‍ നിന്നെന്ന സൂചന പൊലീസിന് ലഭിച്ചത്. പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ രാജ്യം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

തന്നെ ആരും തട്ടികൊണ്ട് പോയിട്ടില്ലെന്ന് പറഞ്ഞുള്ള വീഡിയോ യുവതി കഴിഞ്ഞ ദിവസം യ്യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ഇത് ഡല്‍ഹിയില്‍ നിന്നാണെന്നാണ് സൈബര്‍ സെല്ലിന്റെ കണ്ടെത്തല്‍. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരന്‍ രംഗത്തെത്തിയിരുന്നു. മെയ് 28ന് ശേഷം ഒരാഴ്ചയായി ഓഫീസില്‍ ചെന്നിട്ടില്ലെന്നും യുവതി നിലപാട് മാറ്റിയത് രാഹുലിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാവാം എന്നും സഹോദരന്‍ പറഞ്ഞിരുന്നു. യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് യുവതിയുടെ അമ്മ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് തന്നെ ആരും തട്ടികൊണ്ട് പോയിട്ടില്ലെന്ന് പറഞ്ഞ് ഇവര്‍ വീഡിയോയിലൂടെ രംഗത്തെത്തിയത്. താന്‍ സുരക്ഷിതയാണ്. സമ്മര്‍ദ്ദം കൊണ്ടാണ് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത്. എന്തുകൊണ്ടാണ് മുമ്പ് ഭര്‍ത്താവിനെതിരെ അങ്ങനെ പറയേണ്ടി വന്നതെന്ന് നേരത്തെ പറഞ്ഞതാണ്. സമ്മര്‍ദ്ദം താങ്ങാന്‍ പറ്റുന്നതിന് അപ്പുറമായത് കൊണ്ടാണ് യുട്യൂബില്‍ വീഡിയോ പങ്കുവെക്കുന്നതെന്നും യുവതി പറഞ്ഞിരുന്നു.

തന്റെ കഴുത്തിലുള്ള മുറിവ് ജന്മനാ ഉള്ളതാണ്. ആരും ഫോണ്‍ ചാര്‍ജ്ജര്‍ കൊണ്ട് ഉണ്ടാക്കിയതല്ല. കുടുംബത്തിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് രാഹുലിനെതിരെ മൊഴി നല്‍കിയത്. ഭീഷണിക്ക് വഴങ്ങി നല്‍കിയ മൊഴിയാണ് എല്ലാം. സത്യങ്ങള്‍ പറയാന്‍ വൈകി പോയി. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. താന്‍ നുണപരിശോധനക്ക് തയ്യാറാണെന്നും യുവതി പറഞ്ഞിരുന്നു. ഭര്‍ത്താവ് രാഹുലിനെതിരെ താന്‍ പറഞ്ഞ ആരോപണങ്ങളെല്ലാം കള്ളമാണെന്ന് പറഞ്ഞ് യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു കുടുംബത്തിന്റെ പ്രതികരണം. സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തെറ്റായ പരാതികള്‍ ഉന്നയിച്ചത്. രാഹുല്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുല്‍ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി വിഡീയോയില്‍ പറയുന്നുണ്ട്.

പറവൂര്‍ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായതായി പരാതി ഉന്നയിച്ചതും പിന്നീട് തിരുത്തിപ്പറഞ്ഞതും. സംഭവത്തില്‍ പന്തീരാങ്കാവ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് ഇത് ഗൗരവമായി കണക്കാക്കിയിരുന്നില്ല. കൂടാതെ പ്രതിയായ രാഹുലിനെ സഹായിക്കുന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചത്. തുടര്‍ന്ന് സംഭവത്തില്‍ പൊലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും വിമര്‍ശനം രൂക്ഷമായതോടെയാണ് കേസില്‍ നടപടി ഊര്‍ജ്ജിതമായത്.

തുടര്‍ന്ന് രാഹുലിനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ശരത്തിന് സസ്‌പെന്‍ഷനും ലഭിച്ചിരുന്നു. യുവതിയുടെ പരാതിയില്‍ രാഹുലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാര്‍ത്തി എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഭര്‍ത്താവ് രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി ബെല്‍റ്റ് കൊണ്ട് പുറത്തടിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇതെല്ലാം പെണ്‍കുട്ടി പിന്നീട് നിഷേധിക്കുകയായിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp