ലോക്സഭ തെരഞ്ഞെടുപ്പിലെ തൃശൂർ തോൽവിയിൽ കെപിസിസി റിപ്പോർട്ട് പുറത്തുവന്നതിൽ പ്രതികരണവുമായി കെ മുരളീധരൻ. താൻ ആരോടും പരാതിപ്പെടില്ലെന്നു തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേ പറഞ്ഞതാണ്. കമ്മിറ്റി വീട്ടിൽ വന്നു സംസാരിച്ചപ്പോൾ അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു. താൻ പരാതിക്കാരനല്ലെന്ന് കെ മുരളീധരൻ പറഞ്ഞു.
വസ്തുതകൾ മനസ്സിലാക്കാതെ മത്സരിക്കാൻ പോയതാണ് താൻ ചെയ്ത തെറ്റെന്ന് കെ മുരളീധരൻ പറഞ്ഞു. അത് മാറ്റാരുടെയും തലയിൽ വെയ്ക്കേണ്ട കാര്യം എനിക്കില്ല. താൻ ആ റിപ്പോർട്ട് കണ്ടിട്ടില്ല. ആരൊക്കെ ചതിച്ചു എന്നൊന്നും ഇപ്പൊ പറയേണ്ട കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കയ്യിൽ നിന്നും സീറ്റ് തിരിച്ചു പിടിക്കണം. അത് മാത്രമാണ് നിലവിൽ പാർട്ടിക്ക് മുൻപിലുള്ളതെന്ന് കെ മുരളീധരൻ പറഞ്ഞു.മറ്റു കാര്യങ്ങൾ പറഞ്ഞ് വരും തിരഞ്ഞെടുപ്പുകളിലെ സാധ്യത മങ്ങിക്കേണ്ട കാര്യമില്ലെന്നും പരാതി പറയാത്ത സാഹചര്യത്തിൽ നടപടി ആവശ്യപ്പെടേണ്ട കാര്യം തനിക്കില്ലെന്നും മുരളീധരൻ വ്യക്തമക്കി. പാർട്ടി നേതൃത്വം എന്താണെന്നു വെച്ചാൽ തീരുമാനിക്കട്ടെയെന്നാണ് മുരളീധരന്റെ നിലപാട്. കഴിഞ്ഞ പോയ കാര്യങ്ങളെ കുറിച്ച് പറഞ്ഞു ഇനി പോര് അടിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര മന്ത്രിമാരുടെ കേരള വിരുദ്ധ പരാമർശത്തെ മുരളീധരൻ വിമർശിച്ചു. ചാതുർ വർണ്യത്തിന്റെ ചിലതെല്ലാം ഇപ്പോഴും കേരളത്തിലുണ്ട് എന്നതിന്റെ തെളിവാണ് സുരേഷ് ഗോപിയുടെ പരാമർശം. മോഡിയുടെ മുൻപിൽ ഭിക്ഷ പാത്രവുമായി പോയി നിൽക്കണമെന്നാണ് ജോർജ് കുര്യൻ പറഞ്ഞത്. രണ്ടു പേരും കേരളത്തിന്റെ ശാപമാണെന്ന് അദ്ദേഹം പറഞ്ഞു.