പി സരിൻ നടത്തിയത് അച്ചടക്ക ലംഘനം; കെപിസിസി നടപടിക്ക് സാധ്യത

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ തുറന്നടിച്ച ഡോ പി സരിനെതിരെ കെപിസിസി നടപടിക്ക് സാധ്യത. പി സരിൻ നടത്തിയത് അച്ചടക്ക ലംഘനം, എഐസിസി പ്രഖ്യാപിച്ച സ്ഥാനാർത്ഥി ലിസ്റ്റ് തള്ളി പറഞ്ഞത് തെറ്റാണ്. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ പറയേണ്ടിയിരുന്നത് പാർട്ടി വേദിയിലാണ്. സരിനെ കാര്യമായി പരിഗണിച്ചു വലുതാക്കേണ്ടതില്ലെന്നും കെപിസിസി വിലയിരുത്തൽ.കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായ സരിന്റെ പേരും സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു. കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളാണ് വാർത്താസമ്മേളനത്തില്‍ സരിൻ ഉന്നയിച്ചത്. ഞാന്‍ പറയുന്ന ആള്, എന്‍റെ ആള് സ്ഥാനാര്‍ത്ഥിയാകുമെന്ന തീരുമാനമാണ് പാർട്ടിയില്‍ നടക്കുന്നതെന്ന് സരിൻ കുറ്റപ്പെടുത്തി. ഷാഫി പറമ്പിലിന് സംസ്ഥാന നേതൃത്വം വഴങ്ങുകയായിരുന്നു. നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായതായും സരിൻ കൂട്ടിച്ചേർത്തു.പാർട്ടി സാധാരണക്കാർക്ക് നൽകിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം. നാളെകളിൽ മത്സരിക്കാൻ വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പ്രവർത്തിക്കാനുള്ള ഊർജ്ജം നൽകുന്നതാണ് തങ്ങളുടെ അവസരം.രാഹുൽ എന്തുകൊണ്ട് വിജയിക്കില്ല എന്ന് പാർട്ടി മനസിലാക്കണമെന്നും പി സരിൻ തുറന്നടിച്ചു.

പാലക്കാട് സ്ഥാനാർത്ഥിയിൽ പുനപരിശോധന വേണമെന്ന് എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്ത് അയച്ചിരുന്നു. നേതൃത്വത്തിന് തിരുത്താൻ ഇനിയും സമയമുണ്ട്. ഇല്ലങ്കിൽ തോൽക്കുക രാഹുൽ മാങ്കൂട്ടമല്ല, രാഹുൽ ഗാന്ധിയായിരിക്കുമെന്നും സരിന്‍ പറഞ്ഞു.എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാർത്ഥിയാക്കിയത് പാർട്ടിയാണെന്ന് ഷാഫി പറമ്പിൽ എംപി വ്യക്തമാക്കി. സരിന്റെ പ്രതികരണം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. കേന്ദ്ര-സംസ്ഥാന സർക്കാറിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്താൻ ജനം കാത്തുനിൽക്കുകയാണ്. പാലക്കാട്ട് അവതരിപ്പിക്കാൻ കഴിയുന്ന മികച്ച സ്ഥാനാർത്ഥിയാണ് രാഹുൽ. അതിൽ സംശയമില്ല. രാഹുൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും. അനുകൂല രാഷ്ട്രീയ സാഹചര്യമില്ലാത്തപ്പോഴും പാലക്കാട് യുഡിഎഫിനെ കൈവിട്ടിട്ടില്ലെന്നും ഷാഫി പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp