ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകം: അമ്മ ശ്രീതുവിന് നേരിട്ട് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ്

ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ അമ്മ ശ്രീതുവിന് നേരിട്ട് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ്. ശ്രീതുവിന്റെയും ജ്യോത്സ്യന്‍ ദേവീദാസന്റെയും മൊബൈല്‍ ഫോണ്‍ ഇന്ന് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ജ്യോത്സ്യന് പണം നല്‍കിയെന്ന മൊഴിയില്‍ ഉറച്ച് ശ്രീതു.കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയും ശ്രീതുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് നിലവില്‍ ശ്രമിക്കുന്നത്. അമ്മയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ആരോപണങ്ങളാണ് പൊലീസ് കൂടുതലായും അന്വേഷിക്കുന്നത്. പല ഘട്ടങ്ങളിലായി ജോത്സ്യന് പണം നല്‍കിയെന്ന ശ്രീതുവിന്റെ പരാതിയിലാണ് ഇപ്പോള്‍ വിശദമായ അന്വേഷണം നടക്കുന്നത്.അതേസമയം, ദേവീദാസനെ ഇന്നും പൊലീസ് വിശദമായി ചോദ്യം ചെയ്യും. കേസില്‍ തന്നെ ബന്ധപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമം നടന്നുവെന്ന് ജോത്സ്യന്‍ ദേവീദാസന്‍ പറഞ്ഞു. പരാതി കിട്ടിയതുകൊണ്ടാണ് സ്റ്റേഷനില്‍ പോയത്. കോവിഡിന് മുമ്പാണ് ഹരികുമാര്‍ തന്റെ അടുത്ത് വന്നത്. ബുദ്ധിമാന്ദ്യം മാറി കിട്ടട്ടെ എന്ന് കരുതിയാണ് തന്റെ അടുത്ത് കൊണ്ട് വന്നതെന്ന് ദേവീദാസന്‍ പറഞ്ഞു. അവസാനമായി ഹരികുമാറിനെയും ശ്രീതുവിനെയും ഏഴുമാസം മുമ്പാണ് കണ്ടതെന്ന് ദേവീദാസന്‍ പറയുന്നു.

ഹിരകുാമറിന്റെ സ്വഭാവത്തില്‍ പിന്നീട് മാറ്റം വന്നുവെന്നും മാനസികമായി വൈകല്യം ഉണ്ട് എന്ന് തോന്നിയെന്നും ദേവീദാസന്‍ പറഞ്ഞു. ഹരികുമാര്‍ എന്തുപറഞ്ഞാലും ധിക്കാരത്തോടെ സംസാരിക്കും. ശ്രീതുവില്‍ നിന്ന് ഒരു പൈസ പോലും വാങ്ങിച്ചിട്ടില്ലെന്ന് ദേവീദാസന്‍ വ്യക്തമാക്കി. ഹരികുമാര്‍ ജോലി ചെയ്തിരുന്ന പൈസ അമ്മയും സഹോദരിയും ആണ് വാങ്ങിയിരുന്നത്. പൈസ കൈകാര്യം ചെയ്യാനുള്ള മാനസികശേഷിയും ഹരികുമാറിന് ഇല്ലായിരുന്നു. നോട്ട് എണ്ണാന്‍ പോലും ഹരികുമാറിന് അറിയില്ലായിരുന്നുവെന്ന് ദേവീദാസന്‍ പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp