ആലപ്പുഴ: സംസ്ഥാനത്ത് പുത്തൻ സാമ്പത്തിക വർഷത്തിൽ പ്രതിസന്ധി മാറിയെന്ന് ഭക്ഷ്യവകുപ്പ് അവകാശപ്പെടുമ്പോഴും സപ്ലൈകോയിൽ പഴയ മധുരമില്ല. മാവേലി സ്റ്റോറുകളിൽ പഞ്ചസാര കിട്ടാക്കനിയായി മാറിയിട്ട് ഒരു കൊല്ലത്തോളമായി. മൊത്ത വ്യാപാരികൾ ടെണ്ടറിൽ പങ്കെടുക്കാത്തതാണ് സ്റ്റോറുകളിൽ സബ്‌സിഡി നിരക്കിൽ പഞ്ചസാര എത്തിക്കാത്തതെന്നാണ് മന്ത്രി ജി ആർ അനിൽ വിശദീകരിക്കുന്നത്.
സൂപ്പർ മാർക്കറ്റായി ഉയർത്തി ഇന്നലെ പുതിയ കെട്ടിടത്തിലേക്ക് മാറിയ പുന്നപ്രയിലെ മാവേലി സ്റ്റോറിലെയും അവസ്ഥ മറ്റൊന്നല്ല. റാക്കുകളില്ലാം സാധനങ്ങൾ ഉണ്ടെങ്കിലും സബ്സിഡി സാധനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണുളളത്. മാവേലി സ്റ്റോറിൽ പഞ്ചസാര വിൽപ്പനക്ക് എത്താതെയായിട്ട് ഒരു കൊല്ലം കഴിഞ്ഞു. പഞ്ചസാര മാത്രമല്ല, പൊതുവിപണയിൽ കിലോഗ്രാമിന് 200 രൂപ വിലയുളള തുവര, 130 രൂപയിലേറെ വിലയുളള ചെറുകടല, എന്നിവയുമില്ല. പഞ്ചസാരയുടെ അവസ്ഥ അല്ലെങ്കിലും സബ്സിഡി സാധനങ്ങളുടെ കുറവ് കൂടുതലായി വരുകയാണെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പറഞ്ഞു.
പഞ്ചസാരയും തുവരയും പോലെയുളള സബ്സിഡി നിരക്കിൽ വിൽക്കുന്ന സാധനങ്ങൾ മുതലാകുന്ന നിരക്കിൽ കിട്ടിയാലേ സപ്ളൈകോയ്ക്ക് വാങ്ങാനാവൂ. സപ്ളൈകോ നിരക്കിൽ സാധനം നൽകാൻ മൊത്തവിൽപ്പനക്കാരും തയ്യാറല്ല. അതാണ് മാവേലി സ്റ്റോറിന് പഴയ മധുരമില്ലാത്തത്.