മാഹിയിൽ വന്ദേ ഭാരതിന് നേരെ കല്ലേറ്; ഒരാളെ ആർപിഎഫ് അറസ്റ്റ് ചെയ്‌തു

മാഹിയിൽ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതി ആർപിഎഫിൻ്റെ കസ്റ്റഡിയിൽ. അറസ്റ്റിലായത് മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബിസാണ്(32). പ്രതിയെ പിടികൂടിയത് ആർപിഎഫ് എസ്‌ഐ കെ ശശിയുടെ നേതൃത്വത്തിലാണ്.

തലശ്ശേരിക്കും മാഹിക്കും ഇടയില്‍വെച്ചുണ്ടായ കല്ലേറിൽ സി എട്ട് കോച്ചിന്റെ ചില്ലുകളാണ് തകര്‍ന്നത്. പൊട്ടിയ ചില്ല് അകത്തേക്ക് തെറിച്ചുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ പതിനാറിന് ഉച്ചയ്ക്ക് 2.30 നാണ് കാസര്‍ഗോഡ് നിന്നും ട്രെയിന്‍ പുറപ്പെട്ടത്. 3.43 നും 3.49 നും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്. അതേസമയം കണ്ണൂരിൽ ഏറനാട് എക്‌സ്പ്രസിന് നേരെയും കല്ലേറുണ്ടായി. രണ്ടുപേർ ആർപിഎഫ് കാസ്റ്റഡിയിലാണ്.

രാജ്യത്ത് ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണം ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലെന്ന് റെയിൽവേ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വടക്കൻ ജില്ലകളിൽ മറ്റ് ട്രെയിൻ സർവീസുകൾക്ക് നേരെയും ഒറ്റപ്പെട്ട ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. എലത്തൂരിൽ ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ തീവെപ്പുണ്ടായതിനെ തുടർന്ന് മൂന്നു പേരാണ് മാസങ്ങൾക്ക് മുൻപ് മരിച്ചത്. കോഴിക്കോടിനും മംഗലാപുരത്തിനും ഇടയിലാണ് ട്രെയിനുകൾക്ക് നേരെ ഇതുവരെ നടന്ന ആക്രമങ്ങളിൽ അധികവും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp