രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും; കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴിയെകെയുള്ള ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.

ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി പെയ്ത കനത്ത മഴയിൽ സംസ്ഥാനത്തെമ്പാടും വ്യാപക നാശനഷ്ടം. എറണാകുളത്ത് സർക്കാർ കെട്ടിടവും കണ്ണൂരിലും കുഴൽമന്ദത്തും ചെർപ്പുളശേരിയിലും വീടുകൾ തകർന്നു. ചെർപ്പുളശേരിയിൽ മിന്നൽ ചുഴലിയുണ്ടായി. പലയിടത്തും മരങ്ങൾ കടപുഴകിയിട്ടുണ്ട്.

എറണാകുളം പറവൂരിലെ മുൻ സബ്ട്രഷറി കെട്ടിടമാണ് തകർന്നു വീണത്. ശോച്യാവസ്ഥയിലായ കെട്ടിടത്തിൽ നിന്ന് ട്രഷറിയുടെ പ്രവർത്തനം രണ്ടാഴ്ച്ച മുമ്പ് നായരമ്പലത്തേക്ക് മാറ്റിയിരുന്നു. കണ്ണൂർ ചക്കരക്കല്ലിൽ മഴയിൽ വീട് തകർന്നു. കമ്യൂണിറ്റി ഹാളിന് സമീപം എ അജിതയുടെ വീടാണ് തകർന്നത്. അജിതയും കുംടുബവും രാത്രി സഹോദരന്റെ വീട്ടിലായിരുന്നു താമസിച്ചത്. അതിനാൽ ദുരന്തം ഒഴിവായി.

ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പൊരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നു. ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമിലെ ജലത്തിന്റെ അളവ് പരമാവധി ജലനിരപ്പായ 424 മീറ്ററില്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp