‘വ്യാജരേഖ ഉപയോഗിച്ച് നേടിയ ജോലിയിലൂടെ സര്‍ക്കാരിന്റെ ശമ്പളം കൈപ്പറ്റി’; കെ വിദ്യയ്‌ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കാസര്‍ഗോഡ് കരിന്തളം കോളേജിലെ വ്യാജരേഖ കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ കെ വിദ്യ മാത്രമാണ് പ്രതി. വ്യാജരേഖ നിര്‍മ്മിക്കാന്‍ മാറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പൊലീസ്. അധ്യാപക നിയമനത്തിനായി വ്യാജരേഖ നിര്‍മ്മിച്ച് നല്‍കിയെന്ന് കുറ്റപത്രം.

ഹോസ്ദുര്‍ഗ് കോടതിയില്‍ നീലേശ്വരം പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിദ്യ വ്യാജരേഖ ഉപയോഗിച്ച് നേടിയ ജോലിയിലൂടെ സര്‍ക്കാരിന്റെ ശമ്പളം കൈപ്പറ്റിയെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. വ്യാജരേഖ നിര്‍മിക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ വിദ്യക്കെതിരെ ചുമത്തി.

കരിന്തളം ഗവ.കോളേജിലാണ് വിദ്യ ആദ്യം വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഇവിടെ ഒരു വര്‍ഷം പഠിപ്പിക്കുകയും ചെയ്തിരുന്നു. കേസില്‍ പൊലീസ് വിദ്യയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചിരുന്നു. മഹാരാജാസ് കോളേജിന്റെ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിദ്യ ഇവിടെ ജോലി നേടിയത്.

കരിന്തളം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്‍കിയ കേസിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. അട്ടപ്പാടി കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ നേരത്തെ അഗളി പോലീസ് അറസ്റ്റ് ചെയത വിദ്യക്ക് ജാമ്യം ലഭിച്ചിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp