സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസിന്റെ സ്ഥിരം സർവീസ് ഇന്ന് മുതൽ ആരംഭിക്കും

സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസിന്റെ സ്ഥിരം സർവീസ് ഇന്ന് മുതൽ ആരംഭിക്കും. വൈകിട്ട് 4.5 ന് തിരുവനന്തപുരത്ത് നിന്നാണ് സർവീസിന് തുടക്കം കുറിക്കുക. നാളെ കാസർഗോട്ടു നിന്നും സർവീസ് തുടങ്ങും. ആഴ്ചയിൽ ആറുദിവസമാണ് സർവീസ്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്തു നിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ കാസർഗോട്ടു നിന്നും രണ്ടാം വന്ദേഭാരത് സർവീസ് നടത്തും.

കേരളത്തിൽ രണ്ടാം വന്ദേഭാരത് വന്നത് സന്തോഷമുള്ള കാര്യമാണെന്ന് കെ മുരളീധരൻ എംപി പറഞ്ഞിരുന്നു. കാസർഗോഡും തിരുവനന്തപുരവും തമ്മിലുള്ള അകലം കുറഞ്ഞു. എംപിമാരുടെ സമ്മർദം ഫലം ചെയ്തു എന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആദ്യ വന്ദേഭാരതിന്റെ വരുമാനം വർധിച്ചത് രണ്ടാം വന്ദേഭാരത് അനുവദിക്കാൻ കാരണമായി. പക്ഷേ, ബിജെപി തരം താണ രാഷ്ട്രീയം കളിക്കുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ അത് കണ്ടു. പരിപാടിക്ക് ക്ഷണിച്ച പ്രാദേശിക എംഎൽഎയെ സംസാരിക്കാൻ അനുവദിച്ചില്ല. നാടൻ ഭാഷയിൽ പറഞ്ഞാൽ തറക്കളിയാണ് നടന്നത്.

ഉദ്ഘാടന യാത്ര മറ്റു ട്രെയിനുകളെ വൈകിപ്പിച്ചു. ബിജെപി ഓഫീസിൽ ഇരുന്ന് യാത്ര ചെയ്യുന്ന പ്രതീതി ആയിരുന്നു വന്ദേഭാരതിൽ യാത്ര ചെയ്തപ്പോൾ. സത്യത്തിൽ കയറേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. വന്ദേഭാരതിനായി എല്ലാ എംപിമാരും കൂട്ടായ പ്രവർത്തനം നടത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ അവരുടേതായ ഇടപെടൽ നടത്തിയിട്ടുണ്ട്. പക്ഷെ, കൊടിയും പിടിച്ചു ബിജെപിക്കാർ ട്രെയിനിൽ കയറി ബിജെപി നേതാക്കൾക്ക് മുദ്രാവാക്യം വിളിച്ചത് ദൗർഭാഗ്യകരമാണ്. മേലാൽ ഇത് ആവർത്തിക്കരുത്. വി മുരളീധരൻ ആണ് ഇതിന് ഒക്കെ നേതൃത്വം നൽകിയത്. കേന്ദ്ര സഹമന്ത്രിമാർ കേരളത്തിൽ വന്നു ഇല്ലാത്ത പത്രാസ് കാണിക്കരുത്. സഹമന്ത്രിമാരുടെ ജോലി എന്താണെന്ന് കൃത്യമായി അറിയാം.

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം ആർക്കുമുണ്ട്. മത്സരിക്കുന്നവർക്ക് ജയിക്കുമോ തോക്കുമോ എന്ന ടെൻഷൻ ഉണ്ടാകും. അങ്ങനത്തെ ടെൻഷൻ പോലും വി മുരളീധരന് ഉണ്ടാകാൻ ഇടയില്ല. മത്സര രംഗത്ത് നിന്ന് മാറണമെന്ന ആഗ്രഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ഹൈകമാന്റിന്റേതാണ്. താൻ മുതിർന്ന നേതാവ് അല്ല. വീട്ടിൽ ഇരുത്താമെന്ന് ആരും കരുതണ്ട. അങ്ങനെ വീട്ടിൽ ഇരിക്കാൻ വേണ്ടിയുള്ള സാഹചര്യം ആയിട്ടില്ല. ദൈവം സഹായിച്ചു മറ്റു പലരേക്കാൾ ആരോഗ്യം തനിക്ക് ഇപ്പോൾ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp