തത്ക്കാലം വൈദ്യുതി നിയന്ത്രണമില്ല; മറ്റ് വഴികൾ തേടണമെന്ന് കെഎസ്ഇബിയോട് സർക്കാർ

സംസ്ഥാനത്ത് തത്ക്കാലം വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് സർ‌ക്കാർ തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് തീരുമാനം. വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബി നിലപാട്. ലോഡ് ഷെഡിങ് അല്ലാതെ മറ്റ് വഴികൾ തേടണമെന്ന് സർക്കാർ കെഎസ്ഇബിയെ അറിയിച്ചു. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം അവസാനിച്ചു.(No load shedding for Kerala)

അതേസമയം പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുകയാണ്. ഇതടക്കം 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തിയ പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയ ചൂടിൽ നേരിയ കുറവ്. സാധാരണയേക്കാൾ 5 ഡിഗ്രി സെൽഷ്യസിനടുത്ത്
രേഖപ്പെടുത്തിയ ഉയർന്ന താപനില 3 .7 ഡിഗ്രി സെൽഷ്യസായി താഴ്ന്നു. എന്നാലും പാലക്കാട്ടെ പൊള്ളുന്ന ചൂടിന് മാറ്റമില്ല.

പാലക്കാടിനൊപ്പം തൃശൂർ കോഴിക്കോട് ജില്ലകളിലും ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ 39 ഡിഗ്രി സെൽഷ്യസ് വരെയും, കോഴിക്കോട് 38 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.ജില്ലകളിൽ സാധാരണയിൽ നിന്ന് 3 മുതൽ 5°C വരെ ചൂട് കൂടാനാണ് സാധ്യത.തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ചൂട് കൂടിയ, അസ്വസ്ഥതത സൃഷ്ടിക്കുന്ന അന്തരീക്ഷാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

മലപ്പുറത്ത് സൂര്യാഘാതം ഏറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് മരിച്ചത്. വയലിൽ ജോലി ചെയ്യുന്നതിനിടെ ഇന്നലെയാണ് കുഴഞ്ഞുവീണത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്ഥാനത്തെ ഉഷ്ണ തരംഗ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp