‘കൊവാക്‌സിൻ പഠന റിപ്പോർട്ട് ഗുണനിലവാരം ഇല്ലാത്തത്’; പാർശ്വഫലങ്ങൾ ഉണ്ടെന്ന BHU പഠനത്തിനെതിരെ ICMR

കൊവാക്‌സിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന ബനാറസ് ഹിന്ദു സർവകലാശാലയുടെ പഠനത്തിനെതിരെ ഐസിഎംആർ. പഠന റിപ്പോർട്ട് ഗുണനിലവാരം ഇല്ലാത്തതെന്ന് ഐസിഎംആർ ചൂണ്ടിക്കാട്ടി. പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചവർക്ക് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ.രാജീവ് ബാൽ നോട്ടീസ് നൽകി. റിപ്പോർട്ട് പിൻവലിക്കാൻ നിർദേശിച്ചു.

‘കൊവാക്‌സിന്റെ പാർശ്വഫലങ്ങളെ കുറിച്ചുള്ള ബിഎച്ച്‌യുവിന്റെ പഠനത്തിൽ ഐസിഎംആറിന്റെ പേരും പ്രതിപാതിക്കുന്നുണ്ട്. എന്നാൽ ഗുണനിലവാരമില്ലാത്ത ഈ പഠനവുമായി ഐസിഎംആറിന് ബന്ധമില്ല’- ഡോ.ബാൽ വ്യക്തമാക്കി.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോട്ടെക്ക് പുറത്തിറക്കിയ കൊവാക്‌സിനെ കുറിച്ച് ബനാറൽ ഹിന്ദു സർവകലാശാല പഠനം നടത്തിയിരുന്നു. പഠനം പ്രകാരം വാക്‌സിൻ സ്വീകരിച്ച 33% പേർക്കും പാർശ്വഫലങ്ങളുണ്ടായതായി പറയുന്നു. പഠനത്തിൽ പങ്കെടുത്ത 926 പേരിൽ 50% പേർക്കും വാക്‌സിന് ശേഷം വിവിധ തരം അണുബാധകളേറ്റതായി, പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുടലെടുത്തതായി കണ്ടെത്തി. ഒരു ശതമാനം പേരിൽ സ്‌ട്രോക്ക്, ഗുള്ളൻ ബാരി സിൻഡ്രോം, എന്നിവ കണ്ടെത്തി.

നിർമാതാക്കാളായ ആസ്ട്രസെനെക്ക, കൊവിഷീൽഡ് വാക്‌സിനുള്ള പാർശ്വഫലങ്ങൾ യുകെ കോടതിയിൽ തുറന്ന് സമ്മതിച്ചതിന് പിന്നാലെയാണ് കൊവാക്‌സിനെ കുറിച്ചുള്ള ബനാറസ് ഹിന്ദു സർവകലാശാലയുടെ പഠനം പുറത്ത് വരുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp