എൽദോസ് കുന്നപ്പിള്ളില്‍ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യൽ. മുൻകൂർ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് അന്വേഷണ സംഘത്തിന് മുന്നിൽ എംഎൽഎ എത്തിയത്. ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് പുതിയൊരു കേസ് കൂടി പേട്ട പൊലീസ് എൽദോക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എൽദോസിന്റെ പാസ്പോർട്ട് ഇന്ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് അഭിഭാഷകൻ അഡ്വ.സുധീർ കുറ്റ്യാണി പറഞ്ഞു. മൊബൈൽ ഫോണുകൾ അന്വേഷണ സംഘത്തിന് നൽകും. കേസുമായി മുന്നോട്ടു പോകും. പുതിയ കേസുകളെയടക്കം നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്നുമുതൽ അടുത്തമാസം ഒന്നു വരെ അന്വേഷണസംഘം ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നാണ് എൽദോസിന് മുൻകൂർ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടതി നൽകിയിട്ടുള്ള നിർദേശം. ആവശ്യമെങ്കിൽ എല്ലാ ദിവസവും ഹാജരാകണം. രാവിലെ 9 മുതൽ വൈകിട്ട് 7 വരെ അന്വേഷണ സംഘത്തിന് മുന്നിൽ ഉണ്ടാവുകയും വേണം. ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളിൽ നടക്കും. അതേസമയം ബലാത്സംഗ കേസിൽ ആരോപണ വിധേയനായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ വിളിച്ചതായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒളിവിൽ പോയതിൽ എൽദോസ് ഖേദം അറിയിച്ചതായും സുധാകരൻ പറഞ്ഞു. പാർട്ടിയെ അറിയിച്ചിട്ട് വേണമായിരുന്നു പോകാൻ എന്ന് എൽദോസിന് മറുപടി നൽകിയതായും സുധാകരൻ പറഞ്ഞു. എൽദോസിനെതിരെ നടപടി എടുക്കുന്നതിൽ നേതാക്കളുമായി ചർച്ച നടത്തും. മുൻകൂർ ജാമ്യം നൽകാൻ കോടതി കണക്കിലെടുത്ത കാരണങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp