കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ വിഷ്ണുപ്രിയ എന്ന 23കാരി കഴുത്തറത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളിയെ കണ്ടെത്താന്‍ വലവീശി പോലിസ്. കണ്ണൂരിന്റെ അതിര്‍ത്തി പങ്കിടുന്ന പ്രധാന ചെക്പോസ്റ്റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വിവരം കൈമാറിക്കഴിഞ്ഞു. കൊല നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആളുകള്‍ വിവരം അറിഞ്ഞത്. അതുകൊണ്ടുതന്നെ പ്രതി ഒളിവിൽ പോയിട്ടുണ്ടാകുമെന്നാണ് പോലീസ് നല്കുന്ന സൂചന. പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ(23)യെയാണ് ഇന്നു രാവിലെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കൊലയാളിയെന്ന് സംശയിക്കുന്നയാളെ സമീപവാസിയായ ആള് കണ്ടതായി സൂചനയുണ്ട്. ദൃക്സാക്ഷി മൊഴി അനുസരിച്ച് വന്നയാള്‍ മഞ്ഞ മുഖംമൂടി ധരിച്ചിരുന്നു. ബൈക്കില്‍ ഡെലിവറി ബോയ് ആയാണ് സ്ഥലത്തെത്തിയതെന്നാണ് മൊഴി. സമീപത്തെ വീട്ടില്‍ ഒരു മരണം സംഭവിച്ചതിനാല്‍ വിഷ്ണുപ്രിയയുടെ വീട്ടിലുള്ളവരൊക്കെ അവിടെയായിരുന്നു. പെണ്‍കുട്ടി തനിച്ചാണെന്ന് അറിഞ്ഞു തന്നെയാണ് കൊലയാളി എത്തിയതെന്നും സംശയമുണ്ട്. കൊല നടന്ന വീട്ടിലേക്ക് മറ്റാരെയും കയറ്റിവടാതെ പോലീസ് നിരീക്ഷണത്തിലാണ്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.
സംഭവം നടന്ന വീടിനു സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. പാനൂരിലെ സ്വകാര്യ ലാബില്‍ ജീവനക്കാരിയായ വിഷ്ണുപ്രിയയെ വീട്ടില്‍ അതിക്രമിച്ചെത്തി കൊലപ്പെടുത്തിയെന്നു തന്നെയാണ് പാനൂര്‍ പോലീസ് നല്കുന്ന സൂചന. വീടും പരിസരവും അറിയാവുന്നയാള്‍ തന്നെയാണ് എത്തിയതെന്നും സൂചനയുണ്ട്. ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംശയം തോന്നുന്നവരെ നിരീക്ഷിച്ചു വരികയാണ്.