ഭക്ഷ്യ സുരക്ഷയൊരുക്കി ഖത്തർ; ആറു മാസത്തേക്കുള്ള കരുതൽ ശേഖരം തയ്യാറാക്കി.

ദോഹ: ലോകകപ്പിന് മുന്നോടിയായി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തി ഖത്തർ. ഖത്തറിന്റെ ഭക്ഷ്യ വിതരണ സംവിധാനം കാര്യക്ഷമമാണെന്നും ആറു മാസത്തേക്കുള്ള അടിസ്ഥാന ഭക്ഷ്യവിഭവങ്ങളുടെ കരുതൽ ശേഖരം ഖത്തറിലുണ്ടെന്നും മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടർ ഡോ. മസൂദ് ജാറല്ല അൽ മർരി പറഞ്ഞു. കാര്യക്ഷമമായ ഭക്ഷ്യ വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിലും പ്രാദേശിക വിഭവങ്ങളുടെ ഉൽപ്പാദനവും സംഭരണവും വർദ്ധിപ്പിക്കുന്നതിലും ഖത്തറിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ നയം വിജയിച്ചതായി അദ്ദേഹം പറഞ്ഞു.

ദേശീയ ഭക്ഷ്യസുരക്ഷാ നയത്തിനു കീഴിൽ, ഖത്തറിലേക്കുള്ള ഭക്ഷ്യ ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവൽക്കരിച്ചാണ് രാജ്യം ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തിയത്. ഇത് റഷ്യ- യുക്രെയ്ൻ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധിയുടെ കാലത്ത് തെളിയിക്കപ്പെട്ടതാണ്. ഖത്തറിന്റെ ഭക്ഷ്യസുരക്ഷയെ യുദ്ധം ഒരു നിലയ്ക്കും ബാധിച്ചിരുന്നില്ല. കാനഡ, ഓസ്ട്രേലിയ, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളിലെ ഇറക്കുമതി സ്രോതസ്സുകൾ കാരണമാണ് ഈ പ്രതിസന്ധി ഖത്തറിനെ ഒരു രീതിയിലും ബാധിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയുടെ തുടക്കത്തിൽ, ഒരു രാജ്യത്ത് നിന്നുളള ചില കയറ്റുമതികൾ വൈകിയെങ്കിലും ഞങ്ങൾക്ക് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതി ഉണ്ടായിരുന്നതിനാൽ യാതൊരു പ്രയാസവും നേരിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാദേശിക ഉൽപ്പാദനം വർധിപ്പിച്ചും മികച്ച രീതിയിലുള്ള ഭക്ഷ്യസാധനങ്ങളുടെ സംഭരണം ഉറപ്പുവരുത്തിയും ഇറക്കുമതി സ്രോതസ്സുകൾ സുരക്ഷിതമാക്കിയും ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങൾ ന്യായമായ വിലയിൽ ലഭ്യമാക്കുകയാണ് ഖത്തർ ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രം 2018- 2023 ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആറു മാസത്തേക്കുള്ള അവശ്യ ഭക്ഷ്യ സാധനങ്ങളുടെ കരുതൽ ശേഖരം ഖത്തറിലുണ്ട്. ഭക്ഷ്യ വിതരണ ശൃംഖലയിലെ തടസ്സങ്ങളെ നേരിടാൻ സ്വകാര്യ ഭക്ഷ്യ കമ്പനികളും നാല് ആഴ്ച വരെ സംഭരണ ശേഷിയോടെയാണ് പ്രവർത്തിക്കുന്നതെന്നും അൽ മർരി പറഞ്ഞു. ഖത്തറിൽ ഉൽപാദിപ്പിക്കുവാൻ പ്രയാസമുളള ഗോതമ്പ്, അരി, ഭക്ഷ്യ എണ്ണ, പാൽപ്പൊടി, ബീൻസ്, പയർ, ഡ്രൈ ഫ്രൂട്ട്‌സ് മുതലായ അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ രാജ്യത്തെ സുപ്രധാന സംഭരണ കേന്ദ്രങ്ങളിൽ ശേഖരിച്ചുവച്ചിട്ടുണ്ട്. പാൽ, ചിക്കൻ എന്നിവയുടെ ഉൽപ്പാദനത്തിൽ ഖത്തർ സ്വയംപര്യാപ്തത നേടിയതായും അദ്ദേഹം പറഞ്ഞു.

Panoramic food background with assortment of fresh organic vegetables

നിലവിൽ 20 ശതമാനം ഫ്രഷ് ചിക്കനും 80 ശതമാനം ഇറക്കുമതി ചെയ്ത ഫ്രോസൺ ചിക്കനുമാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. ഫ്രഷ് ചിക്കൻ പൂർണമായും ഖത്തറിൽ ഉൽപ്പാദിപ്പിക്കുന്നവയാണ്. മുട്ടയുടെ പ്രാദേശിക ഉൽപ്പാദനം മൊത്തം ആഭ്യന്തര ആവശ്യത്തിന്റെ 55 ശതമാനത്തിലെത്തിയതായി അദ്ദേഹം പറഞ്ഞു. അടുത്ത വർഷത്തോടെ മുട്ടയുടെ ഉൽപ്പാദനം പ്രാദേശിക ആവശ്യത്തിന്റെ 70 ശതമാനമായി ഉയർത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്. നിലവിൽ അഞ്ച് അടിസ്ഥാന ഇനം പച്ചക്കറികളുടെ ഉൽപ്പാദനത്തിൽ ആഭ്യന്തര ആവശ്യത്തിന്റെ 46 ശതമാനം എന്ന ലക്ഷ്യം കൈവരിക്കാൻ ഖത്തറിന് സാധിച്ചിട്ടുണ്ട്. ഇത് അടുത്ത വർഷത്തോടെ 70 ശതമാനമായി ഉയർത്തും. ഈന്തപ്പഴം ഉൽപ്പാദനത്തിൽ 70 ശതമാനവും മത്സ്യ ഉൽപ്പാദനത്തിൽ 75 ശതമാനവും സ്വയംപര്യാപ്തത കൈവരിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടർ പറഞ്ഞു. ഇറച്ചിയുടെ ഉൽപ്പാദനം നിലവിൽ ആഭ്യന്തര ആവശ്യത്തിന്റെ 20 ശതമാനം മാത്രമാണ്. ഇത് 30 ശതമാനമാക്കി ഉയർത്താൻ സ്വകാര്യ മേഖലയുമായി സഹകരിച്ച് കന്നുകാലി വളർത്തുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പദ്ധതിയുണ്ട്. പഴം, പച്ചക്കറി, മൽസ്യം ഉൽപ്പാദന രംഗത്തും ശ്രദ്ധേയമായ പുരോഗതിയാണ് ഖത്തർ കൈവരിക്കുന്നതെന്ന് അൽ മർരി പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp