കേരളത്തില്‍ ഭൂചലനമുണ്ടായിട്ടില്ല, മണ്ണിടിച്ചില്‍ ഉണ്ടായ മേഖലയില്‍ കാണാറുള്ള സ്വാഭാവിക പ്രതിഭാസം മാത്രമെന്ന് വിദഗ്ധര്‍

കേരളത്തില്‍ നാലുജില്ലകളില്‍ അനുഭവപ്പെട്ട പ്രകമ്പനത്തില്‍ ആശങ്ക വേണ്ടെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ഡയറക്ടര്‍ ഒപി മിശ്ര. കേരളത്തില്‍ ഭൂചലനമുണ്ടായിട്ടില്ലെന്നും വലിയ മണ്ണിടിച്ചില്‍ ഉണ്ടായ മേഖലയില്‍ ഉണ്ടാകാറുള്ള സ്വാഭാവിക പ്രതിഭാസം മാത്രമാണിതെന്നും ഒപി മിശ്ര ട്വന്റിഫോറിനോട് പറഞ്ഞു. ഫ്രിക്ഷണല്‍ എനര്‍ജി മൂലമാണ് ഇത്തരത്തില്‍ ഉഗ്രശബ്ദവും മുഴക്കവും പ്രകമ്പനവുമുണ്ടാകുന്നതെന്നും ഇത് ഭൂചലനമായി കാണേണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

കേരളത്തിലെ സീസ്‌മോളജി സെന്ററുകളില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. മാഗ്നിറ്റിയൂഡ് 3 മുതലുള്ള ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടും. ഉണ്ടായത് പ്രകമ്പനം മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നാണ് കേരള സര്‍വകലാശാല ജിയോളജി മുന്‍ വിഭാഗം മേധാവി ത്രിവിക്രംജിയും വിശദീകരിക്കുന്നത്. പ്രകമ്പനം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിതീവ്രമഴയാണ് ഭൂകമ്പം ഉണ്ടാക്കുന്നതില്‍ ഒരു പ്രധാന കാരണം. മഴ മാറി നില്‍ക്കുന്ന സാഹചര്യമായതിനാല്‍ ഭൂകമ്പ സാധ്യത തള്ളിക്കളയാം. കേരളത്തില്‍ ഭൂകമ്പമുണ്ടാകാനുള്ള സാധ്യത കുറവാണ്. ഇവിടെയുണ്ടാകുന്നത് പ്രകമ്പനങ്ങളാണ്. ഇവിടെയുണ്ടാകുന്ന പ്രകമ്പനങ്ങളുടെ പ്രഭവ കേന്ദ്രം അറേബ്യന്‍ കടലിലെ അടിത്തട്ടിലാണ്. പ്രകമ്പനങ്ങള്‍ സംസ്ഥാനത്തുണ്ടാകുന്നത് സ്വാഭാവിക കാര്യം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp