പള്‍സര്‍ സുനി നാളെ ജാമ്യത്തിലിറങ്ങും; പുറത്തിറങ്ങുന്നത് ഏഴര വര്‍ഷത്തിന് ശേഷം

നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി നാളെ ജാമ്യത്തിലിറങ്ങും. ഏഴര വര്‍ഷത്തിന് ശേഷമാണ് സുനി പുറത്തേയ്ക്ക് എത്തുന്നത്. കേസില്‍ പ്രതിഭാഗം സാക്ഷികളുടെ വിസ്താരം ആരംഭിക്കാനിരെക്കെയാണ് ജാമ്യം.

ഏഴര വര്‍ഷത്തിനിടെ 13 തവണയാണ് ജാമ്യത്തിനായി പള്‍സര്‍ സുനി കോടതിയെ സമീപിച്ചത്.തുടര്‍ച്ചയായി ജാമ്യാപേക്ഷ നല്‍കിയതിന് കഴിഞ്ഞ ജൂണില്‍ ഹൈക്കോടതി 25000 രൂപ പിഴവിധിച്ചിരുന്നു. ജാമ്യഹര്‍ജി നല്‍കി സഹായിക്കാന്‍ സുനിക്ക് പിന്നില്‍ ആരോ ഉണ്ടെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണ കോടതി നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ജാമ്യഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി നടത്തിയത്. ജാമ്യം നല്‍കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി. പള്‍സര്‍ സുനി ഏഴര വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും, വിചാരണ ഇനിയും നീണ്ടേക്കാമെന്നും നിരീക്ഷിച്ചാണ് ജാമ്യം നല്‍കിയത്.നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം മാത്രമാണ് പൂര്‍ത്തിയായത്. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം ഉടന്‍ ആരംഭിക്കും. ശേഷം അന്തിമവാദം കേള്‍ക്കാനിരിക്കെയാണ് പള്‍സര്‍ സുനി ജയില്‍ മോചിതനാകുന്നത്. വിചാരണ നീട്ടിക്കൊണ്ടു പോയതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp