കെഎസ്ആർടിസിയിലെ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് നടത്തുന്ന 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യണം എന്നതടക്കം 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിൽ സ്വിഫ്റ്റ് ബസ് തടഞ്ഞു.ഡി.എ കുടിശ്ശിക പൂർണമായും അനുവദിക്കുക, ശമ്പള പരിഷ്കരണ കരാറിന്റെ സർക്കാർ ഉത്തരവിറക്കുക, ഡ്രൈവർമാരുടെ സ്പെഷ്യൽ അലവൻസ് കൃത്യമായി നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങളും സമരക്കാർ ഉയർത്തുന്നുണ്ട്. പണിമുടക്ക് ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ സംഘടന നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് 24 മണിക്കൂർ സമരവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്.സമരത്തിനെതിരെ രൂക്ഷമായ ഭാഷയിൽ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. സമരം കെഎസ്ആർടിസിയെ തകർക്കാനുള്ള ഗൂഢാലോചന എന്ന് മന്ത്രി വിമർശിച്ചു. സമരം പൊതു ജനങ്ങളെ ബാധിക്കാനിടയുണ്ട്. 50 ശതമാനത്തിലധികം ബസുകൾ ഇന്ന് സർവീസ് നടത്തില്ലെന്നാണ് സമരക്കാരുടെ അവകാശവാദം.