ന്യുയോർക്ക്: യു എസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതോടെ ലോകരാജ്യങ്ങൾ ഭയപ്പെട്ട വ്യാപാര യുദ്ധം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് നികുതി ചുമത്തുമെന്നാണ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോൾത്തന്നെ കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങൾക്ക് നികുതി ബാധകമായിക്കഴിഞ്ഞു. ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങളുടെ ഇറക്കുമതിക്ക് 2025 ഏപ്രിൽ 2 മുതലാണ് തീരുവ ബാധകമാകുന്നത്. യു എസ് നികുതി ഭാരം ഇന്ത്യൻ വിപണിയേയും ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.അമേരിക്കൻ ഉത്പന്നങ്ങൾക്ക് വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന നികുതി കുറയ്ക്കാൻ നിർബന്ധിതമാകുന്ന സാഹചര്യമെന്നാണ് വിലയിരുത്തലുകൾ. ഇന്ത്യയാകട്ടെ 110 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് കുറച്ചാൽ അമേരിക്കയുടെ ചില ഉൽപ്പന്നങ്ങൾക്ക് ഇവിടെ വൻ വില കുറവിനും സാധ്യതയുണ്ട്. അമേരിക്കയിലെ മികച്ച പ്രൊഡക്ടുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള അവസരമായി ഇത് മാറിയേക്കുമെന്ന് സാരം. ഇത് ഇന്ത്യയിലെ ഉപയോക്താക്കളെ സംബന്ധിച്ച ‘ലാഭക്കച്ചവടമാണെന്ന്’ പറയേണ്ടി വരുമെന്നാണ് വിദഗ്ദർ പറയുന്നത്.
നിലവിൽ അമേരിക്കൻ ഉല്പന്നങ്ങൾക്ക് 110% വരെ ഇറക്കുമതി നികുതിയാണ് ഇന്ത്യ ചുമത്തുന്നത്. ഈ താരിഫ് വലിയ തോതിൽ കുറച്ചേ മതിയാകൂ എന്നാണ് ട്രംപ് വാശി പിടിക്കുന്നത്. ഇത് യാഥാർത്ഥ്യമായാൽ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ താരതമ്യേന കുറഞ്ഞ വിലയിൽ ലഭ്യമാകും. ആപ്പിൾ – ഐ ഫോണടക്കമുള്ളവ, ഹാർലി, ഡെൽ തുടങ്ങിയവയ്ക്ക് ഇന്ത്യയിൽ വില കുറഞ്ഞേക്കുമെന്നാണ് വ്യക്തമാകുന്നത്.
വില കുറയാൻ സാധ്യതയുള്ള ഉൽപ്പന്നങ്ങൾ
ഇന്ത്യയും അമേരിക്കയും പുതിയ വ്യാപാരക്കരാറുകളിൽ ഏർപ്പെടുകയാണെങ്കിൽ പല യു എസ് ഉല്പന്നങ്ങൾക്കും ഇന്ത്യ തീരുവ കുറച്ചേക്കുമെന്നാണ് കരുതുന്നത്. ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ, സ്റ്റീൽ, എൻജിനുകൾ, ടയറുകൾ, സ്പെയർ പാർട്സ്, മെഡിക്കൽ ഉപകരണങ്ങൾ, ബദാം, വാൾനട്ട്, വൈൻ അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയ്ക്ക് നിരക്കുകൾ കുറയാം. അതായത് ആപ്പിൾ ഐ ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട് വാച്ചുകൾ, വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ, ഹെൽത്ത് കെയർ പ്രൊഡക്ടുകൾ എന്നിവയ്ക്ക് ഇന്ത്യയിൽ വില കുറഞ്ഞേക്കും. കൂടാതെ ഹാർലി ഡേവിഡ്സൺ പോലെയുള്ള പ്രീമിയം മോട്ടോർ സൈക്കിളുകൾക്കും റേറ്റ് കുറയും. നിലവിൽ ഇന്ത്യ യു എസ് ഓട്ടോ ഉല്പന്നങ്ങൾക്ക് 100% തീരുവയാണ് ചുമത്തുന്നത്. ഇലക്ട്രോണിക്സ് സെക്ടറിൽ ജനകീയ യു.എസ് ബ്രാൻഡുകളായ ആപ്പിൾ, ഡെൽ തുടങ്ങിയവയുടെ പ്രൊഡ്ക്ട് റേറ്റ് കുറഞ്ഞേക്കാം. കൂടാതെ നിത്യോപയോഗ സാധനങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്ന ചീസ്, ബട്ടർ എന്നിവയുടെ വിലയിലും കുറവുണ്ടാകും. അമേരിക്കൻ ഉല്പന്നങ്ങൾ കുറഞ്ഞ വിലയിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായാൽ, അത് തദ്ദേശീയ-ചെറുകിട ബിസിനസുകളെ അടക്കം ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ആഗോള തലത്തിലെ പവർ ഹൗസുകളോട് മത്സരിക്കേണ്ടി വരുന്നതാണ് കാരണം. ഇത്തരത്തിൽ ഓട്ടോ, ഫാർമ, ഡയറി, ഇലക്ട്രോണിക്സ് സെക്ടറുകളിലെല്ലാം യുഎസ് കമ്പനികൾ മേധാവിത്തം നേടാനുള്ള സാധ്യതകളാണ് നില നിൽക്കുന്നത്.