പൊരുതിയിട്ടും ഇടറിവീണ് പഞ്ചാബ്, 15 റണ്‍സിന്റെ തോല്‍വി; ഡൽഹിക്ക് ആവേശ ജയം

നിർണായകമായ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്. 15 റൺസിന്റെ വിജയമാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. മുൻനിര ബാറ്റർമാരുടെ മികച്ച പ്രകടനമായിരുന്നു ഡൽഹിയെ വിജയത്തിൽ എത്തിച്ചത്. പഞ്ചാബ് കിങ്സിനായി ലിവിങ്സ്റ്റൺ അവസാന ബോൾ വരെ പൊരുതിയെങ്കിലും മത്സരം ഡൽഹി കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഈ തോൽവി പഞ്ചാബിന്റെ പ്ലേയോഫ് സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡൽഹിക്കായി ഡേവിഡ് വാർണറും പൃഥ്വി ഷായും ചേർന്ന് 94 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. വാർണർ 46 റൺസ് നേടിയപ്പോൾ ഷാ 38 പന്തുകളിൽ നിന്ന് 54 റൺസ് ആണ് നേടിയത്. ശേഷമെത്തിയ റൂസോ ഡൽഹിയുടെ കാവലാളായി മാറുകയായിരുന്നു. മത്സരത്തിൽ റൂസോ 37 പന്തുകളിൽ 82 റൺസാണ് നേടിയത്. ഇന്നിൻസിൽ ആറു ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെട്ടു. ശേഷം അവസാന ഓവറുകളിൽ 14 പന്തുകളിൽ 26 റൺസ് നേടിയ ഫിൽ സോൾട്ട് അടിച്ചു തകർത്തപ്പോൾ ഡൽഹി 213 എന്ന സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. ക്യാപ്റ്റൻ ധവാന്റെ വിക്കറ്റ് പഞ്ചാബിന് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ പ്രഭ്സിംറാനും അധർവാ തൈടെയും(55) പഞ്ചാബിനായി മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്തു. ഇരുവരും ചേർന്ന് 50 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. പ്രഭസിമ്രാൻ 19 പന്തുകളിൽ 22 റൺസ് നേടി. എന്നാൽ സിമ്രാൻ പുറത്തായതിനു ശേഷമെത്തിയ ലിവിങ്സ്റ്റൺ മത്സരത്തിൽ അടിച്ചു തകർക്കുകയായിരുന്നു.

മധ്യനിരയിലെ മറ്റു ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ ലിവിങ്സ്റ്റന്റെ ഒരു വൺമാൻ ഷോ തന്നെയാണ് മത്സരത്തിൽ കണ്ടത്. ഒറ്റക്കൈയിൽ ലിവിങ്സ്റ്റൺ പഞ്ചാബിനെ വിജയത്തിന് അടുത്തേക്ക് അടുപ്പിക്കുകയായിരുന്നു. ജിതേഷ് ശര്‍മ (0), ഷാരൂഖ് ഖാന്‍ (6), സാം കറന്‍ (11), ഹര്‍പ്രീത് ബ്രാര്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി. ഏഴാമനായി സാംകരൻ കൂടി അടിച്ചു തകർത്തതോടെ പഞ്ചാബ് അൽഭുതകരമായ വിജയം സ്വപ്നം കണ്ടു തുടങ്ങി. എന്നാൽ അവസാന രണ്ട് ഓവറുകളിൽ ഡൽഹി ബോളർമാർ സംയമനം പാലിച്ചതോടെ മത്സരം പഞ്ചാബിന്റെ കൈവിട്ടുപോയി. ലിവിങ്സ്റ്റൺ മത്സരത്തിൽ 48 പന്തുകളിൽ 94 റൺസ് ആണ് നേടിയത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp