കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി; പരസ്യ വിമർശനത്തിൽ ധനവകുപ്പിന് കടുത്ത അതൃപ്തി

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട പരസ്യ വിമർശനത്തിൽ ധനവകുപ്പിന് കടുത്ത അതൃപ്തി. ഗതാഗത മന്ത്രിയുടെയും സി.എം.ഡിയുടെയും വിമർശനത്തിൽ ധനവകുപ്പിന് അതൃപ്തിയുണ്ട്. ആവശ്യമില്ലാത്ത വിവാദമാണ് ഇതെന്ന് ധനവകുപ്പ് പറയുന്നു. സാങ്കേതിക കാരണങ്ങൾക്ക് പഴിചാരുന്നത് ശരിയല്ലെന്നും ധനവകുപ്പ് വിശദീകരിക്കുന്നു. ശമ്പളം വൈകാൻ കാരണം ധനവകുപ്പ് എന്നായിരുന്നു ഗതാഗത മന്ത്രിയുടെ വിമർശനം. 

പിണറായി സർക്കാർ തുടർച്ചയായി കാണിക്കുന്ന അവഗണനയിൽ കെഎസ്ആർടിസി അടച്ച് പൂട്ടലിന്റെ വക്കിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തിയിരുന്നു. സർക്കാർ ഒരു ദയയും ഇല്ലാതെ പെരുമാറുന്നു. കെഎസ്ആർടിസിയെ മനഃപൂർവം ഇല്ലാതാക്കാൻ ശ്രമിക്കുന്നു. മറുവശത്ത് അതിവേഗ പാതക്കായി ശ്രമം നടത്തുകയാണെന്നും വിഡി സതീശൻ ആരോപിച്ചു.

ഇ ശ്രീധരൻ കൊടുത്ത പേപ്പറിൻ്റെ പേരിലാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. സപ്ലൈകോയും പൂട്ടാൻ പോകുകയാണ്. കേരളത്തിൽ രൂക്ഷമായ വിലക്കയറ്റമാണ്. സർക്കാർ നോക്കുകുത്തിയാകുന്നു. വില റോക്കറ്റ് പോലെ കുതിച്ചുയരുന്നു. സപ്ലൈകോയിൽ സാധനങ്ങൾ ഇല്ല. സർക്കാർ ഇത് ഒന്നും കാണുന്നില്ലേ? മനുഷ്യർ ബുദ്ധിമുട്ടുബോൾ സർക്കാറിന്റെ ജോലി എന്താണ്? കെഎസ്ആർടിസി പൂട്ടിക്കുക എന്നതാണ് സർക്കാർ നിലപാട് എന്നും വിഡി പറഞ്ഞു.

തുടർച്ചയായ രണ്ടാം ദിവസവും കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ വിമർശനം ഉന്നയിച്ചതോടെ നിലപാട് കടുപ്പിക്കാനൊരുങ്ങി തൊഴിലാളി യൂണിയനുകൾ. പുരോഗമനം കൊണ്ട് വരുമ്പോൾ കോടതിയെ സമീപിക്കുന്ന രീതി ഒരു വിഭാഗം യൂണിയനുകൾക് ഉണ്ടെന്നായിരുന്നു സി.എം.ഡിയുടെ ഇന്നലത്തെ വിമർശനം. കൊറിയർ സർവീസ് നടത്തുകയും, മദ്യവും അരിയും കടത്തുകയും ചെയ്യുന്നവർക്ക് കെ സ്വിഫ്റ്റ് തിരിച്ചടിയായെന്നും വിമർശിച്ചിരുന്നു. സി.എം.ഡിയുടെ വിശദീകരണം ഏകപക്ഷീയമെന്നാണ് തൊഴിലാളി യൂണിയനുകളുടെ കുറ്റപ്പെടുത്തൽ.

സിഎംഡിയുടെ അവകാശവാദം തെറ്റാണെന്നും പ്രതിസന്ധിക്ക് കാരണം തങ്ങളല്ല എന്നും വിവിധ യൂണിയനുകൾ പറഞ്ഞിരുന്നു. ഉന്നത തലത്തിലാണ് അഴിമതിയെന്ന് സിഐടിയു ആരോപിച്ചു.

ഇടതുപക്ഷ സർക്കാരാണ് കെഎസ്ആർടിസിയെ സംരക്ഷിക്കുന്ന നിലപാടെടുത്തത് എന്ന് സിഐടിയു ജനറൽ സെക്രട്ടറി വിനോദ് പ്രതികരിച്ചു. ധനവകുപ്പിന്റെ സഹായത്തോടെയാണ് കെഎസ്ആർടിസി മുന്നോട്ടുപോകുന്നത്. ഉന്നത തലങ്ങളിൽ അഴിമതിയുണ്ടെന്ന് സിഐടിയു നേരത്തെ സർക്കാരിനെ അറിയിച്ചതാണ്. ട്രേഡ് യൂണിയനുകളാണ് കുഴപ്പം എന്ന പ്രചരണം നേരത്തെ ഉയർന്നത്. അതിനാൽ വളരെ കരുതലോടെയാണ് സംഘടന മുന്നോട്ട് പോകുന്നത്. മാനേജ്മെന്റ് താൽപര്യം മാത്രം നടപ്പാൻ ശ്രമിച്ചപ്പോൾ എതിർത്തു എന്നും അദ്ദേഹം പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp