ഗുരുഗ്രാമിൽ മുസ്ലീം പള്ളിക്ക് തീയിട്ട് ജനക്കൂട്ടം: ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ഹരിയാനയിൽ വർഗീയ സംഘർഷം രൂക്ഷമാകുന്നു. ഗുരുഗ്രാമിൽ മുസ്ലീം പള്ളിക്ക് നേരെ ആക്രമണം. സെക്ടർ 57ലെ അഞ്ജുമൻ ജുമാമസ്ജിദ് തീയിട്ട് നശിപ്പിച്ചു. ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇന്നലെ അർധരാത്രിയാണ് ആക്രമണം നടന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇമാമടക്കം രണ്ട് പേർക്ക് വെടിയേറ്റതായി കേന്ദ്രമന്ത്രിയും ഗുരുഗ്രാം എംപിയുമായ റാവു ഇന്ദർജിത് സിംഗ് എൻഡിടിവിയോട് സ്ഥിരീകരിച്ചു. നുഹിലെ അക്രമസംഭവം ഗുരുഗ്രാമിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആഭ്യന്തര സഹമന്ത്രിയുമായി സംസാരിച്ചു, സ്ഥലത്തേക്ക് ഇരുപത് കമ്പനി അർദ്ധസൈനികരെ അയച്ചിട്ടുണ്ട്. കേസിൽ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചതായി പൊലീസ് അറിയിച്ചു. അക്രമികളെ തിരിച്ചറിഞ്ഞതായും ഇവർക്കായി വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികൾ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ആരാധനാലയങ്ങൾക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സമാധാനം ഉറപ്പാക്കുന്നതിനായി ഭരണകൂടവുമായി ചേർന്ന് സമൂഹത്തിലെ പ്രമുഖരുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

അതേസമയം, അക്രമത്തിന്റെ പശ്ചാത്തലത്തിൽ സോഹ്ന, പട്ടൗഡി, മനേസർ മേഖലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. നേരത്തെ നൂഹിൽ വിശ്വഹിന്ദു പരിഷത്ത് ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഗുരുഗ്രാമിന് സമീപം ഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ക്ഷേത്രത്തിൽ അഭയം തേടിയ 3000 ത്തിലധികം പേരെ മോചിപ്പിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp