കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ചു ; കെ.എസ്.യു നേതാവ് ഉൾപ്പെടെയുള്ള വിദ്യാർഥികൾ പരസ്യമായി മാപ്പ് പറയണമെന്ന് കോളജ് കൗൺസിൽ

മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾ അധ്യാപകനോട് മാപ്പു പറയണമെന്ന് കോളജ് കൗൺസിൽ. കെ എസ് യു നേതാവ് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ പരസ്യമായി മാപ്പ് പറയണം. ഇന്നലെ ചേർന്ന ഗവേർണിംഗ് യോഗത്തിലാണ് തീരുമാനം.

വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച.എവിടെ വച്ച് മാപ്പ് പറയണമെന്നത് പൊളിറ്റിക്കൽ സയൻസ് വകുപ്പ് തീരുമാനിക്കും. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാപ്പ് പറയണം. കൂടുതൽ നടപടികൾ വേണ്ടെന്നും കൗൺസിലിൽ ധാരണയായി. ഓണത്തിന് ശേഷമായിരിക്കും വിദ്യാർത്ഥികൾക്ക് എതിരെ നടപടി സ്വീകരിക്കുക.

വിദ്യാർത്ഥികളുടെ ഭാവിയെ കരുതിയാണ് തീരുമാനം. ആറ് വിദ്യാർത്ഥികളുടെ സസ്പെൻഷൻ കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. സംഭവത്തിൽ കേസെടുക്കില്ലെന്ന് എറണാകുളം സെൻട്രൽ പൊലീസ് നേരത്തെ അറിയിച്ചിട്ടുണ്ട്. പരാതിയില്ലെന്ന അധ്യാപകന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.

സംഭവത്തിൽ കോളജ് അധികൃതരാണ് എറണാകുളം സെൻട്രൽ സ്റ്റേഷൻ പൊലീസിൽ പരാതി നൽകിയത്. കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസിലടക്കമുള്ള ആറ് വിദ്യാർത്ഥികൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

മൂന്നാംവർഷ ബി.എ പൊളിറ്റിക്കൽ സയൻസ് ക്ലാസിലെ വിഡിയോയായാണ് പ്രചരിച്ചത്. ക്ലാസെടുക്കുന്ന അധ്യാപകനെ അവഹേളിക്കുന്ന തരത്തിലായിരുന്നു വീഡിയോ. അധ്യാപകൻ ക്ലാസിലുള്ളപ്പോൾ ചില വിദ്യാർത്ഥികൾ മൊബൈൽ ഫോൺ നോക്കിയിരിക്കുന്നതും വിഡിയോയിൽ കാണാം. ‘അറ്റൻഡൻസ് മാറ്റേഴ്സ് ’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവെച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp